ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഓരോ മത്സരവും നിലനിൽപ്പിന്റെ പോരാട്ടമാകുമ്പോൾ മറ്റൊരു വാശിയേറിയ മത്സരവും സമാന്തരമായി മുന്നേറുകയാണ്. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ടിനായുള്ള മത്സരം. ഏഴു ഗോൾ വീതം നേടിയ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട് എന്നിവർ തമ്മിലാണ് സുവർണ്ണപാദുകത്തിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. ഹാരി കെയ്നും ആറു ഗോളുമായി തൊട്ടുപിന്നാലെയുണ്ട്.

ലോകകിരീടവും സുവർണ്ണപാദുകവും എന്ന ആ സ്വപ്നത്തിനരികെയാണ് അർജന്റീനയുടെ ലയണൽ മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിങ് ഹാലണ്ടും. ചരിത്രകവാടത്തിന്റെ പടിക്കൽ നിൽക്കുന്ന ഇവർക്ക് ഒരൊറ്റ ഗോളിന് പോലും എല്ലാം മാറ്റിമറിക്കാൻ കഴിയും.

2002-ലാണ് ഒടുവിൽ കിരീടം നേടുന്ന രാജ്യത്തെ കളിക്കാരൻ തന്നെ ഗോൾഡൻ ബൂട്ട് നേടിയത്; ബ്രസീലും ഫൈനലിലെ രണ്ടു ഗോൾ ഉൾപ്പെടെ ആകെ എട്ടു ഗോൾ നേടിയ റൊണാൾഡോയും. 2022-ൽ മെസ്സിയും എംബാപ്പെയും തമ്മിലുള്ള പോരാട്ടം ഫൈനലിന്റെ അവസാന നിമിഷം വരെ നീണ്ടു. ഒടുവിൽ എട്ട് ഗോളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയെങ്കിലും ലോകകപ്പ് കിരീടം മെസ്സിയുടെ കൈകളിലെത്തി.

ഇത്തവണത്തെ ചിത്രം അതിലും കൗതുകകരമാണ്. മുൻനിര ഗോൾവേട്ടക്കാർ തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. നാല് വീതം ഗോൾ നേടി ഫ്രാൻസിന്റെ ഒസ്മാൻ ഡെംബെലെ, സ്പെയിനിന്റെ മൈക്കൽ ഒയർസാബൽ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം എന്നിവർക്കും മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് ഇനി ഓരോ മത്സരവും ഓരോ ഗോളും ഗോൾഡൻ ബൂട്ടിനായുള്ള ആവേശം വർദ്ധിപ്പിക്കും.

നിലവിലെ ടോപ് സ്കോറർമാർ:

  • ലയണൽ മെസ്സി (അർജന്റീന) – 7
  • കിലിയൻ എംബാപ്പെ (ഫ്രാൻസ്) – 7
  • എർലിങ് ഹാലണ്ട് (നോർവേ) – 7
  • ഹാരി കെയ്ൻ (ഇംഗ്ലണ്ട്) – 6
  • ഒസ്മാൻ ഡെംബെലെ (ഫ്രാൻസ്) – 4
  • ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്) – 4
  • മൈക്കൽ ഒയർസാബൽ (സ്പെയിൻ) – 4

ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാൽ ഗോൾഡൻ ബൂട്ടിന്റെ വിധി പലപ്പോഴും അവസാന നിമിഷങ്ങളിലാണ് നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. സുവർണ്ണപാദുക പുരസ്കാരം ഏർപ്പെടുത്തിത്തുടങ്ങിയ 1982-ൽ ഇറ്റലിയുടെ പൗലോ റോസി നോക്കൗട്ട് ഘട്ടത്തിലെ വിസ്മയപ്രകടനത്തിലൂടെ ആറു ഗോളുമായി ടീമിന് കിരീടം നേടിക്കൊടുത്തു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് ഔദ്യോഗികമായി പുരസ്കാരം നൽകാൻ തുടങ്ങിയത് 1982-ലാണ്. 1930 മുതൽ 1978 വരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നെങ്കിലും പ്രത്യേക പുരസ്കാരം ഉണ്ടായിരുന്നില്ല. 1982 മുതൽ ഫിഫ ടൂർണമെന്റിലെ ടോപ് സ്കോറർക്ക് നൽകിയ പുരസ്കാരത്തിന്റെ പേര് 'ഗോൾഡൻ ഷൂ' എന്നായിരുന്നു. പിന്നീട് 2010-ലെ ലോകകപ്പ് മുതലാണ് ഇതിന്റെ പേര് "Golden Boot" (ഗോൾഡൻ ബൂട്ട്) എന്നാക്കി മാറ്റിയത്.

1986-ൽ അർജന്റീന കിരീടം നേടിയെങ്കിലും സുവർണ്ണപാദുകം ആറു ഗോൾ നേടിയ ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കറിനായിരുന്നു. 90-ൽ കിരീടം ജർമ്മനിക്കും ഗോൾഡൻ ഷൂ ഇറ്റലിയുടെ സാൽവതോർ സ്കിലാച്ചിക്കുമായിരുന്നു. 94-ലാകട്ടെ റഷ്യയുടെ ഒലെഗ് സാലെങ്കോയും ബൾഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയിക്കോവും സുവർണ്ണപാദുകം പങ്കിട്ടു; എന്നാൽ ലോകകപ്പ് ബ്രസീലിനായിരുന്നു. 98-ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ ക്രൊയേഷ്യയുടെ ഡാവോർ സൂകറായിരുന്നു ടോപ് സ്കോറർ.

2006-ൽ ഇറ്റലി ലോകകപ്പ് നേടിയപ്പോൾ സുവർണ്ണപാദുകം ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കായിരുന്നു. 2010-ൽ സ്പെയിൻ കിരീടം നേടിയപ്പോൾ ജർമ്മനിയുടെ തോമസ് മുള്ളറും, 2014-ൽ കിരീടം ജർമ്മനിക്കായപ്പോൾ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 2018-ൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ സുവർണ്ണപാദുകം ഇംഗ്ലണ്ടിന്റെ ഹാരി കെയ്നായിരുന്നു. 2022-ലാകട്ടെ അർജന്റീന ലോകകിരീടം നേടിയെങ്കിലും ഗോൾഡൻ ബൂട്ടിന്റെ അവകാശി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയായിരുന്നു.

1982 മുതലുള്ള ഗോൾഡൻ ബൂട്ട് ജേതാക്കൾ:

  • 1982 – പൗലോ റോസി (ഇറ്റലി) – 6 ഗോൾ
  • 1986 – ഗാരി ലിനേക്കർ (ഇംഗ്ലണ്ട്) – 6 ഗോൾ
  • 1990 – സാൽവതോർ സ്കിലാച്ചി (ഇറ്റലി) – 6 ഗോൾ
  • 1994 – ഹ്രിസ്റ്റോ സ്റ്റോയിക്കോവ് (ബൾഗേറിയ), ഒലെഗ് സാലെങ്കോ (റഷ്യ) – 6 ഗോൾ വീതം
  • 1998 – ഡാവോർ സൂകർ (ക്രൊയേഷ്യ) – 6 ഗോൾ
  • 2002 – റൊണാൾഡോ (ബ്രസീൽ) – 8 ഗോൾ
  • 2006 – മിറോസ്ലാവ് ക്ലോസെ (ജർമ്മനി) – 5 ഗോൾ
  • 2010 – തോമസ് മുള്ളർ (ജർമ്മനി) – 5 ഗോൾ
  • 2014 – ജെയിംസ് റോഡ്രിഗസ് (കൊളംബിയ) – 6 ഗോൾ
  • 2018 – ഹാരി കെയ്ൻ (ഇംഗ്ലണ്ട്) – 6 ഗോൾ
  • 2022 – കിലിയൻ എംബാപ്പെ (ഫ്രാൻസ്) – 8 ഗോൾ

അതേസമയം, ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് ഇന്നും ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടെയ്നിന്റെ പേരിലാണ്; 1958 ലോകകപ്പിൽ 13 ഗോൾ. കൗതുകകരമായ വസ്തുത, ഇത്തവണത്തെ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ താരം ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയായിരുന്നു (16 ഗോൾ). എന്നാൽ ഈ ലോകകപ്പിൽ മെസ്സിയും എംബാപ്പെയും ക്ലോസെയെ മറികടന്നു. മെസ്സി 20 ഗോളും എംബാപ്പെ 19 ഗോളും നേടി ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ:

  • ലയണൽ മെസ്സി (അർജന്റീന) – 20
  • കിലിയൻ എംബാപ്പെ (ഫ്രാൻസ്) – 19
  • മിറോസ്ലാവ് ക്ലോസെ (ജർമ്മനി) – 16
  • റൊണാൾഡോ (ബ്രസീൽ) – 15
  • ഗെർഡ് മുള്ളർ (ജർമ്മനി) – 14
  • ഹാരി കെയ്ൻ (ഇംഗ്ലണ്ട്) – 14
  • ജസ്റ്റ് ഫൊണ്ടെയ്ൻ (ഫ്രാൻസ്) – 13
  • പെലെ (ബ്രസീൽ) – 12
  • സാൻഡോർ കോക്സിസ് (ഹംഗറി) – 11
  • യർഗൻ ക്ലിൻസ്മാൻ (ജർമ്മനി) – 11

ഗോൾഡൻ ബൂട്ടിനായും ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോർഡിനായും ഇതുപോലൊരു കടുത്ത മത്സരം ലോകകപ്പ് ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല. ഇനിയുള്ള ഓരോ നിമിഷവും നാം പുതിയ ചരിത്രത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ENGLISH SUMMARY:

The World Cup Golden Boot race is heating up with intense competition among top scorers like Lionel Messi, Kylian Mbappe, and Erling Haaland. This article delves into the history and current contenders for the prestigious award, highlighting the thrilling chase for individual glory alongside the quest for the ultimate World Cup title.