ലോകകപ്പില്‍ വ്യത്യസ്ഥ രാജ്യങ്ങള്‍ക്കായി ഗോള്‍നേടുന്ന ആദ്യ സഹോദരങ്ങളായി ഡെറിക് ലൂക്കാസനും ബ്രയാന്‍ ബ്രോബിയും. ഡെറിക് ഘാനയ്ക്കായാണ് ഗോളടിച്ചതെങ്കില്‍ നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്കോററാണ് ബ്രോബി.
ഘാനയുടെ പ്രതിരോധ താരം ഡെറിക്ക് ലൂക്കാസനും നെതർലൻഡ്സിന്റെ സ്ട്രൈക്കർ ബ്രയാൻ ബ്രോബിയും ലോകകപ്പ് ചരിത്രത്തിൽ വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ സഹോദരങ്ങളാണ്. ഒരേ ലോകകപ്പില്‍ വ്യത്യസ്ഥ രാജ്യങ്ങള്‍ക്കായി ഗോള്‍നേടുന്ന ആദ്യ സഹോദരങ്ങളും. ബ്രയാനും ഡെറിക്കും ആംസ്റ്റർഡാമിലാണ് ജനിച്ചത്, ഇരുവരുടെയും അമ്മ ഒന്നാണ്. ജന്മനാടായ നെതർലൻഡ്സിനു വേണ്ടി കളിക്കാൻ ബ്രയാൻ തീരുമാനിച്ചപ്പോൾ, പ്രതിരോധ താരമായ ഡെറിക്ക് കുടുംബപാരമ്പര്യം പിന്തുടർന്ന് ഘാനയുടെ വിളി സ്വീകരിക്കുകയായിരുന്നു. മൂന്നു ഗോളുകളുമായി നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്കോററാണ് 24 വയസുകാരനായ ബ്രയാന്‍ ബ്രോബി.
ക്രൊയേഷ്യയ്ക്കെതിരെ ഘാനയുടെ ഏകഗോള്‍ പിറന്നത് 30കാരനായ ഡെറിക്കിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ലോകകപ്പില്‍ വ്യത്യസ്ഥ രാജ്യങ്ങള്‍ക്കായി അരങ്ങേറിയ അഞ്ച് സഹോദരജോഡികളിലെ പത്തു കളിക്കാരിൽ ആറു പേരും ജനിച്ചത് നെതർലൻഡ്സിലാണ് എന്നത് മറ്റൊരു കൗതുകം.
ഫിഫയുടെ യോഗ്യതാ ചട്ടങ്ങൾ പ്രകാരം, മറ്റൊരു രാജ്യത്തിന്റെ സീനിയർ ടീമിനായി കളിച്ചിട്ടില്ലെങ്കിൽ, നിബന്ധനകൾക്ക് വിധേയമായി കളിക്കാർക്ക് അവരുടെ മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ രാജ്യത്തെ പ്രതിനിധീകരിക്കാം.