ആറാം ലോകകപ്പിനെത്തുന്ന റൊണാള്‍ഡോയ്ക്ക് പ്രായം 41 വയസ്. കന്നി ലോകകപ്പ് കളിക്കുന്ന ലമീന്‍ യമാലിന് പ്രായം 18 വയസ്. എന്നാല്‍ ഈ ലോകകപ്പിലെ പ്രായമേറിയ താരം റൊണാള്‍ഡോയോ, പ്രായം കുറഞ്ഞതാരം യമാലോ അല്ല.. പ്രായക്കണക്കില്‍ ഞെട്ടിക്കുന്ന താരങ്ങളാരൊക്കെയെന്ന് നോക്കാം.
ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും പ്രായമേറിയ കളിക്കാരനും തമ്മില്‍ 25 വർഷത്തിന്‍റെ ഇടവേളയുണ്ട്. ടൂർണമെന്റിലെ ബേബി മെക്സിക്കോ മിഡ്ഫീൽഡർ ഗിൽബെർട്ടോ മോറ ആണ്. ജൂൺ 11 ന് അമേരിക്കയിൽ ലോകകപ്പിന്‍റെ ആദ്യ പന്തുരുളുമ്പോള്‍ ഗില്‍ബര്‍ട്ടോ മോറയ്ക്ക് വെറും 17 വയസും 240 ദിവസവും പ്രായമാകും. സ്പെയിന്റെ സൂപ്പര്‍ സ്റ്റാര്‍ ലമീന്‍ യമാല്‍, ചെക്ക് റിപ്പബ്ലിക് മിഡ് ഫീൽഡർ ഹ്യൂഗോ സോച്ചുരെക്, ജർമ്മനിയുടെ ലെനാർട്ട് കാൾ എന്നിവര്‍ക്ക് 18 വയസ് മാത്രമാണ് പ്രായം. സ്കോട്ട്ലൻഡ് ഗോൾകീപ്പർ ക്രെയ്ഗ് ഗോർഡന് ലോകകപ്പ് ആരംഭിക്കുമ്പോൾ 43 വയസും 162 ദിവസം പ്രായമാകും. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് ക്രെയ്ഗ് ഗോർഡന്‍. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പുറമേ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ബോസ്നിയ, ഹെർസഗോവിനയുടെ എഡിൻ ഡിസെക്കോ എന്നിവരും 40 വയസിനു മുകളിലുള്ള കളിക്കാരാണ്. എന്നാലും തലമുറയുടെ അന്തരമില്ലാതെ ഒരേ ആവേശത്തോടെ എല്ലാവരും പന്തിനു ചുറ്റും കുതിക്കുമ്പോള്‍ പ്രായം വെറും സംഖ്യ മാത്രമാകുന്നു.