വിരാട് കോലിയുടെ ലൈക്കിന് പിന്നാലെ ഇന്ത്യയില്‍ താരമായ ജര്‍മന്‍ ഇന്‍ഫ്ലുവന്‍സറാണ് ലിസ്‌ലാസ്. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് വിരാട് കോലി ലൗ റിയാക്ഷന്‍ ഇട്ടത്. ഇത് സോഷ്യല്‍ മീഡിയ ആകെ പ്രചരിച്ചതോടെ കോലി അത് നീക്കം ചെയ്തിരുന്നു. പക്ഷെ ഒറ്റ റിയാക്ഷന്‍ കൊണ്ട് ലിസ്‍ലാസ് ഇന്ത്യയിലൊട്ടാകെ താരമായി.
ഈ സംഭവത്തിന് പിന്നാലെയുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ലിസ്ലാസ്. വിരാട് കോലിക്കെതിരെ മോശമായി സംസാരിക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തതായാണ് ഫില്‍മി മന്ത്രക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ്‌ലാസ് വെളിപ്പെടുത്തിയത്.
‘അദ്ദേഹം ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കാനും അദ്ദേഹത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയാനും ചില മാധ്യമപ്രവർത്തകർ എനിക്ക് പണം വാഗ്ദാനം ചെയ്തു. ഞാൻ എന്തിനാണ് അത് ചെയ്യുന്നത്? കോലി എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അദ്ദേഹത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ തനിക്ക് താൽപ്പര്യമില്ല.’ ലിസ്ലാസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ലിസ്‌ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘എന്റെ ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ, അൽഗോരിതം തെറ്റായി ഒരു ലൈക്ക് രേഖപ്പെടുത്തിയതാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിന് പിന്നിൽ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു,' എന്നാണ് വിഷയത്തോട് കോലി പ്രതികരിച്ചത്.