കോര്‍ട്ടില്‍ കാഴ്ച്ചവച്ച അസാമാന്യ ആധിപത്യംകൊണ്ട് അന്യഗ്രഹജീവിയെന്നായിരുന്നു അക്സല്‍സന്റെ വിളിപ്പേര്. ബാഡ്മിന്റന്‍ കീഴടക്കാന്‍ ചൈനീസ് ഭാഷവരെ പഠിച്ച കഠിനാധ്വാനിയാണ് പരുക്കിനോട് മല്ലിട്ട് 32–ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സൂപ്പർ ഡാനും ചോങ് വെയും ഒഴിച്ചിട്ട സിംഹാസത്തിലേക്കെത്തിയത് ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആറടി നാലിഞ്ച് പൊക്കക്കാരന്‍. ചൈനീസ് ഭാഷ പഠിച്ച് താരങ്ങളോടും പരിശീലകരോടും സംവദിച്ച്, അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കിയാണ് വിക്ടർ എഷ്യ കീഴടക്കി കോര്‍ട്ട് ഭരിച്ചത്. ഉയരത്തിനൊത്ത വേഗതയ്ക്കും ചലനത്തിനുമായി കഠിനാധ്വാനം ചെയ്തു. നെറ്റിനരികെ വൻമതിലായും ബാക്ക് കോർട്ടിൽ ഉയർന്നുചാടിയും അക്സൽസെൻ കളത്തിൽ നിറഞ്ഞുനിന്നു. നിർണായക നിമിഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു അക്സൽസെൻ. 2021 ടോക്കിയോയിലും 2024 പാരിസിലും ഒളിംപിക് സ്വർണം നേടിയതോടെ എക്കാലത്തെയും മികച്ച പുരുഷ സിംഗിൾസ് താരങ്ങളിലൊരാളായി. 2017-ലും 2022-ലും ലോക കിരീടങ്ങളും ചൂടി. മൂന്നാമതൊരു ലോക കിരീടത്തിലേക്കുള്ള കുതിപ്പിന് 2023ല്‍ അവസാനമിട്ടത് മലയാളി താരം എച്ച് എസ് പ്രണോയ്. ആക്സൽസന്റെ ശക്തിക്ഷയത്തിന്റെ ലക്ഷണങ്ങൾ വെളിപ്പെടുത്തിയ മല്‍സരം കൂടിയായിരുന്നു പ്രണോയിക്കെതിരായ പോരാട്ടം.