സിംബാബ്വെ സെലക്ടര്‍മാര്‍ എഴുതിതള്ളിയ താരമാണ് ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ബ്ലസിങ് മുസറബാനി. ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനുള്ള ഏകവഴിയായിരുന്നു ബ്ലസിങ്ങിന് ക്രിക്കറ്റ്.
ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളിലേക്ക് ഇനിയൊരു മടങ്ങിപ്പോക്ക് ബ്ലസിങ് മുസറബാനി ആഗ്രഹിക്കുന്നില്ല. 2018ല്‍ ശമ്പളം മുടങ്ങിയതോടെ ഖജനാവ് കാലിയായ സിംബാബ്്വെ ക്രിക്കറ്റ് ഉപേക്ഷിച്ച്, നോർത്താംപ്ടൺ ഷെയറുമായി കോള്‍പാക് കരാര്‍ ഒപ്പുവച്ച മുസറബാനിയെ, രാജ്യസ്നേഹം പറഞ്ഞ് ആരാധകര്‍ വിമര്‍ശിച്ചു. ഒരു നേരം ഭക്ഷണംകഴിക്കാന്‍ കഷ്ടപ്പെട്ടവന് അത് രാജ്യത്തോടുള്ള വഞ്ചനയായിരുന്നില്ല, അതിജീവനമായിരുന്നു. ഇംഗ്ലണ്ടില്‍ പരുക്ക് വില്ലനായ മുറസബാനിക്ക് താങ്ങായി എത്തിയത് വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍. ഉയരക്കൂടുതലിന്റെ ഗുണങ്ങളും ദോഷങ്ങളും, ആ ശരീരഘടനയിൽനിന്ന് എങ്ങനെ വേഗം കണ്ടെത്താമെന്നുള്ള തന്ത്രങ്ങളും ഹോൾഡർ മുസറബാനിക്ക് പകര്‍ന്നുനല്‍കി. ആറടി എട്ടിഞ്ച് ഉയരത്തിൽനിന്ന് പാഞ്ഞെത്തി, തെന്നിനീങ്ങിയ പന്തില്‍ ഇക്കുറി ലോകകപ്പില്‍ തകര്‍ന്നടിഞ്ഞത് മൈറ്റി ഓസീസ്. ഇതേസമയം മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനെ തേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അന്വേഷണം അവിടെ അവസാനിപ്പിച്ചു. പേരുപോലെ കൊല്‍ക്കത്തയ്ക്ക് അനുഗ്രഹമായി സിംബാബ്്വെ പേസര്‍ ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്.