wasim

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ മുന്‍ താരങ്ങളായ വസിം അക്രവും വഖാര്‍ യൂനിസും. ഡ്രസിങ് റൂമില്‍ നിന്നുള്ള സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരെയാണ് ഇരുവരും വിമര്‍ശനമുന്നയിച്ചത് 

 

ക്രിക്കറ്റ് ടീമുകളുടെ സമൂഹമാധ്യമ പേജുകളില്‍ ഏറ്റവും സജീവമായതും രസരകമായ വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും പാക്കിസ്ഥാന്‍ ക്രിക്കറ്റ് എന്ന പേരിലുള്ള പിസിബിയുടെ ഔദ്യോഗിക പേജാണ്. താരങ്ങളുടെ വിഡിയോയും അഭിമുഖങ്ങളും ഡ്രസിങ് റൂം സംഭാഷണങ്ങളും തുടര്‍ച്ചയായി ആരാധകരിലേയ്ക്കെത്തുന്നു. മുന്‍ താരങ്ങളായ വസീം അക്രത്തിനും വഖാര്‍ യൂനിസിനും ഇത്രത്ര ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയ്ക്കെതിരായ പരാജയത്തിന് ശേഷം ബാബര്‍ അസം ടീമംഗങ്ങളോട് സംസാരിക്കുന്ന വിഡിയോ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പങ്കുവച്ചിരുന്നു. സെമിയിലെത്തിയ ശേഷമുള്ള ടീം ഉപദേശകന്‍ മാത്യു ഹെയ്ഡന്റെ  സംഭാഷണവും വലിയ ശ്രദ്ധ നേടിയിരുന്നു. ടീമംഗങ്ങള്‍ക്കിടയിലെ സംഭാഷണങ്ങള്‍ രഹസ്യമായിരിക്കണമെന്നും ലോകം കാണേണ്ട ആവശ്യമില്ലെന്നും വസിം അക്രവും വഖാര്‍ യൂനിസും പറയുന്നു.  ബാബര്‍ അസമിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വിഡിയോ ചിത്രീകരിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് അക്രം. ആരാധകരുമായി ഇടപഴകാം പക്ഷേ ഇത്തരം പോസ്റ്റുകള്‍ അതിരുകടക്കുന്നുവെന്നും അക്രം പറയുന്നു. സമൂഹമാധ്യമങ്ങളുടെ കാലത്തിന് മുന്‍പേ ഡ്രസിങ് റൂമില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്താകുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വഖാര്‍ യൂനിസ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഓര്‍മിപ്പിച്ചു.