bino-george

റഷ്യ ലോകകപ്പിന്റെ കലാശപ്പോരില്‍ ഫ്രാന്‍സ് – ക്രൊയേഷ്യ മല്‍സരം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നെത്തുന്ന ക്രൊയേഷ്യ, ഫ്രഞ്ച് ടീമിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഫ്രഞ്ച് മുന്നേറ്റവും ക്രൊയേഷ്യന്‍ മധ്യനിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തെ ഫൈനല്‍.

 

ഇംഗ്ലണ്ട് ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ പ്രവചിച്ച ബഹുഭൂരിപക്ഷത്തിന്റെ ചിന്തകളെ തരിപ്പണമാക്കുന്നതായി മാന്‍സൂക്കിച്ചിന്റെ ഗോള്‍.. സെമിയിലെത്തിയത് ലൂസേഴ്സ് ഫൈനല്‍ കളിക്കാനല്ലെന്ന ക്രോട്ടുകളുടെ പ്രഖ്യാപനം.. ഫുട്ബോളിന്റെ ഏത് പരിച്ഛേദവുമാകട്ടെ, ലാറ്രിനമേരിക്കനോ യൂറോപ്യനോആവട്ടെ.. മധ്യനിരക്കാരാണ് ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതെന്ന് അരക്കിട്ടുറപ്പിച്ചു ക്രൊയേഷ്യ. ഇംഗ്ലണ്ടിന്റെ ചെറുപ്പക്കാര്‍ ആദ്യലീഡ് നേടിയിട്ടും പതറാതെ പന്ത് തട്ടിയാണ് സ്വപ്നപോരാട്ടത്തിലേക്കുള്ള പ്രവേശനം. 

 

ബെല്‍ജിയത്തിന് കടിഞ്ഞാണിട്ട, യുറഗ്വായ്ക്കും അര്‍ജന്റീനയ്ക്കും പുറത്തേക്കുള്ള വഴിതുറന്ന ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ വേഗപ്പോരാകുമെന്നുറപ്പ്. ഫ്രാന്‍സ് അടിച്ചത് 10 ഗോളുകള്‍.. വഴങ്ങിയത് നാലും. 6 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നായി 24 ോണ്‍ ടാര്‍ഗറ്റ് ഷോട്ടുകളും. 12 ഗോളുകളും 26 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളുമായി കണക്കില്‍ നേരിയ മുന്‍തൂക്കം അവകാശപ്പെടുന്നുണ്ട് ക്രൊയേഷ്യന്‍ ടീം. പക്ഷെ ഒരു കാര്യം.. എംബാപ്പെയും ഗ്രീസ്മാനും പോഗ്ബയും ചേരുന്ന കടന്നാക്രമണത്തെ ഇതുവരെ കൈകാര്യം ചെയ്ത മട്ടില്‍ നേരിടാനൊരുങ്ങിയാല്‍, കന്നിക്കിരീടം, അതൊരു സ്വപ്നമായി തന്നെ അവശേഷിക്കും. 

 

ഫുട്ബോൾ മത്സരത്തെ വിലയിരുത്തി ഫുട്ബോള്‍ പരിശീലകന്‍   ബിനോ ജോര്‍ജ്