സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടതോടെ ടീമിലെ അടുത്ത സ്റ്റാര്‍ യശസ്വി ജയ്സ്വാളാണെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ വൈഭവ് സൂര്യവംശിയുടെ പെട്ടന്നുള്ള ഉദയത്തിന് ശേഷം 15 കാരന്‍റെ പിന്നില്‍ രണ്ടാനായി നില്‍ക്കേണ്ട അവസ്ഥയിലാണ് യശസ്വി. 2023 ഐപിഎല്‍ സീസണില്‍ 600 ലധികം റണ്‍സ് നേടി യശസ്വി വരവ് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ സീസണില്‍ തകര്‍ത്തടിക്കുന്ന വൈഭവാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ എല്ലാം.
ഈ സാഹചര്യത്തില്‍ സ്വന്തം കഴിവ് വികസിപ്പിക്കാന്‍ യശസ്വി ടീം വിടണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു. സൂര്യവംശിയുടെ നിഴലിൽ നിന്ന് പുറത്തുകടന്ന് യശസ്വി സ്വന്തം സാമ്രാജ്യം ഉണ്ടാക്കണമെന്നാണ് അംബാട്ടി റായുഡു പറയുന്നത്.
'യശസ്വിക്ക് എപ്പോളും വൈഭവിന്‍റെ കൂടെ വെറുതെ ബാറ്റ് ചെയ്യാനും അവന്‍റെ നിഴലില്‍ ഒതുങ്ങി പോകാനും സാധിക്കില്ല. യശസ്വി ശൈലി മാറ്റേണ്ടതുണ്ട്. അദ്ദേഹം ഒരു സൂപ്പര്‍ താരമാണ്. മറ്റൊരു ടീമിലേക്ക് പോവുകയാണെങ്കില്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും. യശസ്വിക്ക് സ്വന്തമായൊരു സ്പേസ് ആവശ്യമുണ്ട്. പക്വതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സീനിയര്‍ താരമായിരിക്കണം പങ്കാളിയാകേണ്ടതെന്നും അംബാട്ടി റായുഡു പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെങ്കില്‍ യശസ്വി എവിടെ കളിക്കും എന്നതാണ് അടുത്ത ചോദ്യം. മുംബൈ ഇന്ത്യന്‍സിനെയാണ് അംബാട്ടി റായുഡു മുന്നോട്ട് വെയ്ക്കുന്നത്. രോഹിത് ശര്‍മയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ അധികം കരിയര്‍ ബാക്കിയുണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ മുംബൈയിലേക്ക് യശസ്വി മാറുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നാണ് താരങ്ങളുടെ അഭിപ്രായം. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയുൾപ്പെടെ ഫസ്റ്റ് കരിയറില്‍ യശസ്വി കളിക്കുന്നത് മുംബൈയ്ക്ക് വേണ്ടിയാണ്.