Image Credit: X/uf2151593

സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണുമായി തര്‍ക്കിച്ച്  ഹെന്‍റിച്ച് ക്ലാസന്‍. സഞ്ജുവിന്റെ കിടിലം സ്റ്റംപിങില്‍ ക്ലാസന്‍ ഔട്ടായതോടെയാണ് താരം ചൂടായത്. എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും സഹതാരങ്ങള്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. 

15-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. നൂര്‍ അഹമ്മദിന്‍റെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ക്ലാസന് പന്തുമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ല. പന്ത് പിടിച്ചെടുത്ത സഞ്ജു ക്ലാസന് സമയം അനുവദിക്കാതെ സ്റ്റംപിങ് പൂര്‍ത്തിയാക്കി. പിന്നാലെ ഇരു താരങ്ങളും തമ്മില്‍ സംസാരമുണ്ടായി. 

തേഡ് അംപയര്‍ വിക്കറ്റ് അനുവദിച്ചതിന് പിന്നാലെ മൈതാനം വിടുന്നതിനിടെ ക്ലാസന്‍ വീണ്ടും സഞ്ജുവിനോട് എന്തോ പറയുന്നത് വിഡിയോയില്‍ കാണാം. സഞ്ജു എന്തെങ്കിലും സംസാരിച്ചോ എന്നത് വ്യക്തമല്ല. തര്‍ക്കം രൂക്ഷമായതോടെ ഇരുവരെയും സഹതാരങ്ങള്‍ പിടിച്ചു മാറ്റുകയായിരുന്നു.  നടന്നു നീങ്ങുന്നതിനിടയിൽ ക്ലാസൻ തിരിഞ്ഞു നോക്കി വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നാലെ സഞ്ജു ഫീൽഡ് അംപയറോടു പരാതി പറഞ്ഞു. സംഭവം മാച്ച് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. താരങ്ങൾക്കെതിരെ നടപടിക്കു സാധ്യതയുണ്ട്.

26 പന്തില്‍ 47 റണ്‍സാണ് ക്ലാസന്‍ നേടിയത്. ആറു ബൗണ്ടറിയും രണ്ട് സിക്സറും അടക്കമാണ് ക്ലാസന്‍റെ ഇന്നിങ്സ്. ക്ലാസന്‍റെ വിക്കറ്റ് വീണെങ്കിലും ഇഷാന്‍ കിഷന്‍റെ പ്രകടനത്തില്‍ ഒരോവര്‍ ബാക്കിനില്‍കെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ജയിച്ചു. 19 ഓവറില്‍ ഹൈദരാബാദ് 181 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 47 പന്തില്‍ 70 റണ്‍സെടുത്തു. 

ENGLISH SUMMARY:

During the IPL 2026 match against Rajasthan Royals, Sunrisers Hyderabad batsman Heinrich Klaasen was involved in a heated exchange with wicketkeeper Sanju Samson following a brilliant stumping. The incident occurred in the 15th over when Klaasen missed a delivery from Noor Ahmad, and Samson quickly whipped off the bails before the batsman could recover. After the third umpire confirmed the dismissal, an agitated Klaasen continued to exchange words with Samson while walking back to the pavilion, requiring teammates to step in and defuse the situation. Despite Klaasen's dismissal for 47 runs, Sunrisers Hyderabad chased down the target of 181 runs with an over to spare, thanks to an impressive 70-run knock from Ishan Kishan.