Image Credit: X/@Hello_anuj
ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നിര്‍ണായകമായ മൂന്നു വിക്കറ്റുകളാണ് അരങ്ങേറ്റ മത്സരത്തില്‍ ആകാശ് സിങ് വീഴ്ത്തിയത്. ആദ്യ ഓവറില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്‍റെ വിക്കറ്റെടുത്ത ആകാശ് സഞജു സാംസണിനെയും ഉര്‍വില്‍ പട്ടേലിനെയും പുറത്താക്കി. മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിന് മുന്‍തൂക്കം നല്‍കിയ പ്രകടനമായിരുന്നു ഇത്.
വിക്കറ്റ് നേട്ടത്തിന് ശേഷം ആകാശിന്‍റെ ആഘോഷമാണ് വൈറലായത്. പോക്കറ്റില്‍ നിന്നും കടലാസ് കഷ്ണമെടുത്ത് ഉയര്‍ത്തികാട്ടിയായിരുന്നു ആകാശിന്‍റെ ആഘോഷം. 'അക്കി ഓൺ ഫയർ - ടി20 മത്സരത്തിൽ എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്ന് ആകാശിന് നന്നായി അറിയാം' എന്നെഴുതി കുറിപ്പാണ് താരം ഉയര്‍ത്തികാട്ടിയത്. ഓരോ വിക്കറ്റ് വീണപ്പോഴും ആകാശ് സിങ് ആഘോഷിച്ചു. നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആകാശ് മൂന്നു വിക്കറ്റെടുത്തത്.
ഒന്‍പത് പന്തില്‍ 13 റണ്‍സെടുത്താണ് ഋതുരാജ് മടങ്ങിയത്. 20 പന്തില്‍ 20 റണ്‍സാണ് സഞ്ജു നേടിയത്. പിന്നീട് ആറു റണ്‍സെടുത്ത ഉര്‍വില്‍ പട്ടേലിനെയും ആകാശ് സിങ് പുറത്താക്കി. 3.4 ഓവറില്‍ വിക്കറ്റ നഷ്ടപ്പെടാതെ 31 റണ്‍സെടുത്ത ചെന്നൈ 5.3 ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ഉര്‍വില്‍ പുറത്താകുമ്പോള്‍ സ്കോര്‍ 53.
പിന്നീട് വന്ന കാര്‍ത്തിക് ശര്‍മ– ഡെവാൾഡ് ബ്രെവിസ് കൂട്ടുകെട്ടാണ് സ്കോര്‍ ഉയര്‍ത്തിയത്. 70 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. കാര്‍ത്തിക്ക് 42 പന്തില്‍ 71 റണ്‍സും ബ്രവീസ് 16 പന്തില്‍ 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ പ്രശാന്ത് വീറും ശിവം ദുഹൈയും 45 റണ്‍സിന്‍റെ കൂട്ടികെട്ടുണ്ടാക്കി. ദുബൈ 16 പന്തില്‍ 32 റണ്‍സെടുത്തു. ഈ ഇന്നിങ്സുകളാണ് ചെന്നൈ സ്കോര്‍ 187 ലെത്തിച്ചത്.