14–ാം വയസില്‍ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ലോകോത്തര താരങ്ങളെ അതിര്‍ത്തി കടത്തണമെങ്കില്‍ അതിനൊരു റേഞ്ച് വേണം. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി കളിക്കാനിറങ്ങി നേരിട്ട ആദ്യ പന്തില്‍ ഇന്ത്യന്‍ താരം ഷാര്‍ദുല്‍ ടാക്കൂറിനെയാണ് സിക്സര്‍ പറത്തിയത്. 20 പന്തില്‍ 34 റണ്‍സോടെ തിളങ്ങി നിന്ന വൈഭവ് എയ്ഡന്‍ മാര്‍ക്രത്തിന്‍റെ പന്തില്‍ സ്റ്റംമ്പ് ഔട്ടായപ്പോള്‍ കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്.
ൈവഭവ് പേടിയില്ലാത്ത കളിക്കാരനാണെന്ന് കോച്ച് മനീഷ് ഓജ പറയുന്നു. അവനൊരു ബ്രയാന്‍ ലാറ ആരാധകനാണ്. എന്നാല്‍ അവനൊരു ലാറ യുവരാജ് സിങ് മിക്സാണ്. അവന്‍റെ ആക്രമണ രീതി യുവരാജിന്‍റേതിന് സമാനമാണെന്നും ഓജ പറയുന്നു. കളിക്കാന്‍ അവസരം കിട്ടിയ വിവരം തന്നെ വൈഭവ് വിളിച്ചറിയിച്ചതായും ഓജ പറയുന്നു.
'വെള്ളിയാഴ്ച രാത്രിയാണ് വൈഭവിന് ടീം മാനേജ്മെന്‍റിന്‍റെ ഫോണ്‍കോള്‍ വരുന്നത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം ടീം ഹോട്ടലിലെത്തിയപ്പോള്‍. രാത്രി എട്ട് മണിയോടെ വൈഭവിന് രാജസ്ഥാന്‍ മാനേജ്മെന്റില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. 'ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങിക്കോളൂ...', അവന്‍ വളരെ സന്തോഷവാനായിരുന്നു. പരിശീലന സെഷന് ശേഷം എന്നെ വിളിച്ചിരുന്നു ദ്രാവിഡ് സാറും മാനേജ്മെന്‍റും വിളിച്ചു, ലക്നൗവിനെതിരെ കളിക്കണം എന്നു പറഞ്ഞു. അവന് ടെന്‍ഷനുണ്ടായിരുന്നു. പന്ത് സിക്സടിക്കാന്‍ ആവശ്യപ്പെട്ടാല്‍ മടിക്കേണ്ടതില്ലെന്ന് പറഞ്ഞു'.
വൈഭവ് ഇന്നിങ്സ് ആരംഭിച്ച രീതി നമ്മൾ കണ്ടു, വരും മത്സരങ്ങളിൽ അവന്‍ വലിയ സ്കോറുകൾ നേടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിനായി തന്‍റെ ഇഷ്ട ഭക്ഷണമായ പിത്‍സയും മട്ടനും വൈഭവ് ഒഴിവാക്കിയെന്നും കോച്ച്.
മട്ടന്‍ നല്‍കാറില്ല, ഡയറ്റ് പ്ലാന്‍ പ്രകാരം പിത്‍സയും ഡയറ്റ് ചാര്‍ട്ടില്‍ നിന്നൊഴിവാക്കി. അവനൊരു ചെറിയ കുട്ടിയാണ് പിത്‍സ വലിയ ഇഷ്ടമാണ്. പക്ഷേ അത് കഴിക്കാന്‍ പാടില്ല. മട്ടന്‍ എത്ര കൊടുത്താലും അത് മുഴുവൻ തീർക്കും. അതുകൊണ്ടാണ് അവൻ അൽപ്പം തടിച്ചതായി കാണപ്പെടുന്നതെന്നും മനീഷ് ഓജ പറഞ്ഞു.