ജയത്തിന്‍റെ വക്കില്‍ നിന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി രുചിച്ചത്. ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവറിലാണ് രാജസ്ഥന്‍ തോറ്റത്. മല്‍സര ശേഷം രാജസ്ഥാന്‍ റോയല്‍സ് ടീമിലെ പടലപിണക്കത്തെ പറ്റിയടക്കം വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ടീമിന് തിരിച്ചടിയായി ക്യാപ്റ്റന്‍ ലഖ്നൗവിനെതിരെ കളിക്കുമോ എന്നതില്‍ സംശയം നിലനില്‍ക്കുകയാണ്.
ശനിയാഴ്ച ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരായ ഹോം മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്നാണ് വിവരം. വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ രാജസ്ഥാന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡാണ് സഞ്ജുവിന്‍റെ സാധ്യതകളെ പറ്റി പറഞ്ഞത്. ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ സഞ്ജുവിന്‍റെ സ്കാന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഇതിന് ശേഷമേ സഞ്ജു കളിക്കുമോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളൂ എന്നുമാണ് കോച്ച് പറഞ്ഞത്.
'സഞ്ജുവിന് വയറിന്‍റെ ഭാഗത്ത് ചെറിയ വേദനയുണ്ടായി. .വെള്ളിയാഴ്ച സ്കാനിങ് നടന്നു. . ഇതിന്‍റെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്. സ്കാനിങ് റിപ്പോര്‍ട്ടില്‍ പരുക്കിന്‍റെ തീവ്രത അറിഞ്ഞാല്‍ കളിക്കണമോ എന്നതില്‍ തീരുമാനം എടുക്കും' എന്നാണ് ദ്രാവിഡ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ലഖ്നൗവിനെതിരെ സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയറായി കളിക്കാനാണ് സാധ്യത. റിയാന്‍ പരാഗ് ടീമിനെ നയിക്കും. കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് പകരം ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ടീമിനെ നയിച്ചതും റിയാന്‍ പരാഗായിരുന്നു.
അതേസമയം ഫ്രാഞ്ചൈസിയും സഞ്ജു സാംസണും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ ദ്രാവിഡ് തള്ളി. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ടീം പ്ലേഓഫിലെത്തുന്നതിനായി ഐക്യത്തോടെ മുന്നോട്ട് പോവുകയാണെന്നും ദ്രാവിഡ് പറഞ്ഞു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് തനിക്കറിയില്ലെന്നും ദ്രാവിഡ്.
'സഞ്ജു ടീമില്‍ പ്രധാനപ്പെട്ട വ്യക്തിയാണ്. എല്ലാ ചര്‍ച്ചയിലും തീരുമാനത്തിലും സഞ്ജു ഭാഗമാകാറുണ്ട്. മല്‍സരങ്ങള്‍ തോല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങളുണ്ടാകും. പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെ മാറ്റിയെടുക്കാം. എന്നാല്‍ ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ കൊണ്ട് ഒന്നും ചെയ്യാനില്ല. പ്രകടനം മോശമായിരിക്കുമ്പോള്‍ താരങ്ങള്‍ എത്രവേദനിക്കുമെന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല' ദ്രാവിഡ് പറഞ്ഞു.
വൈകീട്ട് 7.30 ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മല്‍സരം.