ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തിനിടെ ഔട്ടായി ൈമതാനം വിട്ട താരത്തെ തിരികെ വിളിച്ചു. ദക്ഷിണാഫ്രിക്കന്‍ താരവും മുംബൈ ഇന്ത്യന്‍സ് ഓപ്പണറുമായ റയാൻ റിക്കൽടനാണ് മല്‍സരത്തില്‍ അപൂര്‍വ 'ലൈഫ്' ലഭിച്ചത്.
സീഷന്‍ അന്‍സാരി എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. തുടര്‍ച്ചയായ മൂന്ന് പന്തും റണ്‍സ് നേടാതിരുന്ന റിക്കല്‍ട്ടന്‍റെ ഷോട്ട് ഇത്തവണ നേരെ പാറ്റ് കമ്മിന്‍സന്‍റെ കയ്യിലേക്ക്. കമ്മിന്‍സന്‍ പിഴവൊന്നും വരുത്താതിരുന്നതോടെ ഹൈദരാബാദ് ടീം ആഘോഷം തുടങ്ങി.
18 പന്തില്‍ 21 റണ്‍സുമായി റിക്കല്‍ട്ടന്‍ മൈതാനം വിട്ടു. എന്നാല്‍ വിക്കറ്റില്‍ സംശയം തോന്നിയതോടെയാണ് അംപയര്‍, തേഡ് അംപയറുടെ സഹായം തേടിയത്. ഡ്രസിങ് റൂമിലേക്ക് കയറുന്നതിനിടെയാണ് നാലാം അംപയര്‍ റിക്കല്‍ട്ടനെ തടഞ്ഞത്. ഇതേസമയം സൂര്യകുമാര്‍ യാദവ് മൈതാനത്തിന്‍റെ മധ്യത്തും എത്തി.
പന്ത് എറിയുമ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്റെ കീപ്പിംഗ് ഗ്ലൗസുകൾ വിക്കറ്റിന് മുന്നിലായിരുന്നു. പന്ത് ബാറ്റില്‍ തട്ടുന്നതിന് മുന്‍പ് കീപ്പറുടെ ഗ്ലൗ സ്റ്റംപിന് മുന്നിലായതിനാല്‍ നോ ബോള്‍ ആണെന്നതാണ് ക്രിക്കറ്റ് നിയമം. ഈ കണ്ടെത്തലിന് പിന്നാലെയാണ് തേഡ് അംപയര്‍ റിക്കല്‍ട്ടനെ തിരികെ വിളിച്ചത്.
നോ ബോള്‍ വിളിച്ചതോടെ റിക്കല്‍ട്ടന് ഫ്രീഹിറ്റും ലഭിച്ചു. സീഷന്‍ അന്‍സാരി ഫ്രീഹിറ്റില്‍ വൈഡ് എറിഞ്ഞു. അടുത്ത പന്തില്‍ ഒരു റണ്‍സാണ് റിക്കല്‍ട്ടന്‍ നേടിയത്. അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ തുടര്‍ച്ചയായി രണ്ട് ഫോറടിച്ച റിക്കല്‍ട്ടന്‍ അഞ്ചാം പന്തില്‍ ഓട്ടായി. 31 റണ്‍സാണ് റിക്കല്‍ട്ടന്‍ നേടിയത്.