ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ മുനാഫ് പട്ടേലിന് പിഴയിട്ട് ബിസിസിഐ. ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി. മാച്ച് ഫീസിന്‍റെ 25 ശതമാനം പിഴയൊടുക്കുന്നതിനൊപ്പം ഒരു ഡീമെരിറ്റ് പോയിന്‍റും ചുമത്തും.
ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മല്‍സരത്തിനിടെയുണ്ടായ സംഭവങ്ങളിലാണ് നടപടി. എന്നാല്‍ കൃത്യമായി എന്താണ് നടപടിക്ക് കാരണമായതെന്ന് ഐപിഎല്‍ വ്യക്തമാക്കിയിട്ടില്ല. മല്‍സരത്തിനിടെ നാലാം അംപയറുമായി മുനാഫ് പട്ടേല്‍ ചൂടായ സംഭവമാകാം കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡല്‍ഹിയുടെ ബൗളിങിനിടെ മുനാഫ് പട്ടേലിന്‍റെ സന്ദേശം മൈതാനത്ത് എത്തിക്കാന്‍ റിസര്‍വ് താരത്തെ പറഞ്ഞയക്കാനുള്ള കോച്ചിന്‍റെ ശ്രമം നാലാം അംപയര്‍ തടഞ്ഞു. ബൗണ്ടറി ലൈനിന് സമീപം ലേസ് കെട്ടുന്നതിനിടെ മുനാഫ് പട്ടേല്‍ അംപയറുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കളിയുടെ സ്പിരിറ്റിന് വിരുദ്ധമായ പെരുമാറ്റവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 2.20 പ്രകാരമുള്ള ലെവൽ 1 കുറ്റം മുനാഫ് പട്ടേൽ സമ്മതിച്ചതായും മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ അറിയിച്ചു.
സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്. സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ തുടർച്ചയായ മൂന്നാം തോൽവി! ഡല്‍ഹിയുടെ സ്കോറായ 188 റൺസിലാണ് രാജസ്ഥാന്‍റെയും ഇന്നിങ്സ് അവസാനിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 11 റൺസ് നേടിയെങ്കിലും ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലും നാലാം പന്തില്‍ വിജയം കണ്ടെത്തി.