ലോകകപ്പിലെ പ്രധാന പുരസ്കാരങ്ങളെല്ലാം കയ്യടക്കി സ്പെയിന്‍. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രി സ്വന്തമാക്കി. 10 ഗോളടിച്ച ഫ്രഞ്ച് താരം കിലിയന്‍ എംബപെയ്ക്കാണ് ഗോള്‍ഡന്‍ ബൂട്ട്. ലയണല്‍ മെസിക്ക് പുരസ്കാരങ്ങളൊന്നും നേടാനായില്ല.
16 വര്‍ഷങ്ങള്‍ക്ക് ശേഷം സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ച റോഡ്രി അല്ലാതെ മറ്റാരാണ് ഗോള്‍ഡന്‍ ബോളിന് അവകാശി. മധ്യനിരയില്‍ നിശബ്ദനായി കളിനിയന്ത്രിച്ചും കളിയൊരുക്കിയും ടീമിന്റെ എന്‍ജിനും പ്ലേമേക്കറുമായി സ്പാനിഷ് പടയുടെ നട്ടെല്ലാണ് റോഡ്രി. ടൂര്‍ണമെന്റിലെ മികച്ച താരമാകാന്‍ ലയണല്‍ മെസിയുമുണ്ടായിരുന്നെങ്കിലും റോഡ്രിയുടെ മികവിന് മുന്നില്‍ മെസി സില്‍വര്‍ ബോള്‍ കൊണ്ട് തൃപ്തനാകേണ്ടി വന്നു.
ലൂസേഴ്സ് ഫൈനലിലെ ഇരട്ടഗോളോടെ ഗോളെണ്ണം പത്താക്കി ഉയര്‍ത്തിയ കിലിയന്‍ എംബപെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. സെമിയിലും ഫൈനലിലും ഗോള്‍ നേടാനാകാതെ പോയതാണ് മെസിക്ക് തിരിച്ചടിയായത്. സ്പാനിഷ് ഗോളി ഉനയ് സിമോണിനാണ് മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ്. ലോകകപ്പിലാകെ വഴങ്ങിയത് ഒറ്റ ഗോള്‍ മാത്രം. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ. 19കാരനായ സ്പാനിഷ് പ്രതിരോധതാരം പൗ കുര്‍ബാസി മികച്ച യുവതാരമായി. ഫെയര്‍ പ്ലേ അവാര്‍ഡ് നെതര്‍ലന്‍ഡ്സിനാണ്.
ഒന്നും നേടാനാകാതെയാണ് െമസിയുടെ മടക്കം. ആദ്യ മല്‍സരത്തില്‍ ഹാട്രിക്കോടെ തുടങ്ങിയ മെസി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നേ കുതിച്ചെങ്കിലും എട്ട് ഗോളില്‍ നിന്നു. 2014ലും 2022ലും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് കിട്ടാക്കനിയായി. ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പില്‍ കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോള്‍ നേടിയ എംബപെ ഗോളണ്ണം 22 ആക്കി റെക്കോര്‍ഡ് സ്വന്തംപേരിലാക്കി.