ലോകകപ്പ് ഫുട്ബോള്‍ ഫൈനലിൽ സ്പെയിനിനോട് 1-0 ന് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയിൽ വൻ ആക്രമം. ബ്യൂണസ് ഐറിസിലും മറ്റ് പ്രദേശങ്ങളിലും അക്രമാസക്തരായ അർജന്റീന ആരാധകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ബ്യൂണസ് ഐറിസിൽ വന്‍ സംഘർഷങ്ങളാണുണ്ടായത്. നഗരകേന്ദ്രത്തിലെ ദേശീയ സ്മാരകമായ ഒബെലിസ്കിന് ചുറ്റും അക്രമകാരികളും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടലുകൾ നടക്കുകയും ചെയ്തു.
അർജന്റീന ആരാധകർ പൊലീസിന് നേരെ ഗ്ലാസ് കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞതായാണ് ആരോപണം. ഇതോടെയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചത്. റിപ്പോർട്ടുകൾ പ്രകാരം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കടുത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും തന്‍റെ കളിക്കാരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി വ്യക്തമാക്കി. കടുത്ത സങ്കടമുണ്ടെങ്കിലും ടൂർണമെന്റിലുടനീളം ടീം കാഴ്ചവെച്ച പോരാട്ടവീര്യത്തിന് അവരോട് ‘അനന്തമായ കൃതജ്ഞത’ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈമിൽ സ്പെയിനിനോട് 1-0 ന് തോറ്റതിന് ശേഷം സംസാരിച്ച സ്കലോണി, ഫൈനൽ വരെയെത്തിയ കളിക്കാരെ അഭിനന്ദിക്കുകയും വിജയത്തിൽ കാണിച്ച അതേ മാന്യത പരാജയത്തിലും കാണിക്കാൻ അവരോട് അഭ്യർഥിക്കുകയും ചെയ്തു.
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാം മിനിറ്റിൽ നേടിയ നിർണായക ഗോളാണ് സ്പെയിനിന് കിരീടം ഉറപ്പാക്കിയത്.