ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് 3-2 എന്ന സ്കോറിന് പരാജയപ്പെട്ടതിന് പിന്നാലെ മല്‍സരത്തിന്‍റെ റഫറിക്കും ഫിഫയ്ക്കും എതിരേ ഈജിപ്ത് താരം മുസ്തഫ സിക്കോ. മത്സരം നീതിപൂർവമായിരുന്നില്ലെന്നും, അർജന്റീനയെ വിജയിപ്പിക്കാൻ റഫറി മനഃപൂർവം ശ്രമിച്ചുവെന്നും സിക്കോ ആരോപിച്ചു. ടൂർണമെന്റ് ഒത്തുകളിയാണെന്നായിരുന്നു മല്‍സര ശേഷം താരത്തിന്‍റെ പ്രതികരണം.
സിക്കോയുടെ വാക്കുകൾ:
‘റഫറിയുടെ തീരുമാനങ്ങള്‍ ഒട്ടും നീതിപൂർവമായിരുന്നില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഒരു രാജ്യത്തിന്റെ മുഴുവൻ കഠിനാധ്വാനത്തെയാണ് അദ്ദേഹം നിസ്സാരമായി കാണുന്നത്. അർജന്റീനയ്ക്കെതിരെ ഞങ്ങൾ 2-0-ത്തിന് ജയിക്കുന്നത് അവർക്ക് സഹിക്കാനാവില്ല. ഈ ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ചതാണ്. അർജന്റീന ജയിക്കണം എന്നത് നേരത്തെ തീരുമാനിച്ചതുപോലെയാണ് കാര്യങ്ങൾ നടന്നത്’– സിക്കോ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആരാധകരോട് ക്ഷമ ചോദിച്ച താരം, തോൽവി തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമായിരുന്നില്ലെന്നും റഫറിയുടെ തീരുമാനങ്ങളാണ് തങ്ങളെ തകർത്തതെന്നും പറഞ്ഞു. ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സിക്കോ പരിഹസിച്ചു.
അതേസമയം, റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇനി ഒരു മത്സരവും കാണില്ലെന്ന് ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസ്സൻ പ്രതികരിച്ചു. മത്സരത്തില്‍ തങ്ങളുടെ ടീം കടുത്ത അനീതി നേരിട്ടുവെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവ്വം ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
മത്സരത്തിന്റെ 67-ാം മിനിറ്റ് വരെ 2-0 എന്ന സ്കോറിന് മുന്നിലായിരുന്ന ഈജിപ്ത്, അട്ടിമറി വിജയം സ്വപ്നം കണ്ടിരുന്നു. എന്നാൽ അവസാന 13 മിനിറ്റുകളിൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരിലൂടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന അത്ഭുതകരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അതേസമയം, സിക്കോ നേടിയ ഒരു ഗോൾ വാർ (VAR) പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചത് വലിയ വിവാദമായിട്ടുണ്ട്. ഈജിപ്ത് താരം ഫൗൾ ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗോൾ റദ്ദാക്കിയത്. ഇത് മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചുവെന്നാണ് ഈജിപ്ത് ആരാധകരുടെ പക്ഷം.