ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബപെയും പാരഗ്വായ് സെനറ്റര്‍ സെലെസ്റ്റെ അമരിൽലയും തമ്മിലുള്ള വിവാദം കടുക്കുന്നു. എംബപെയോട് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അമരില്‍ല പറയുന്നു. താനാരാണെന്ന് കൃത്യമായി ഫ്രഞ്ച് താരത്തിനു ബോധ്യപ്പെട്ടിട്ടില്ലെന്നും പാരഗ്വായ് സെനറ്റര്‍ പറയുന്നു.
എംബപെയ്ക്കെതിരെ അമരില്‍ല നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് രാജ്യാന്തരതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. പാരഗ്വായ്ക്കെതിരായ ലോകകപ്പ് മത്സര ശേഷം എംബപെയെ അമരില്‍ല ‘കോളനിവല്‍ക്കരിക്കപ്പെട്ട കാമറൂണിയന്‍’എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അമരില്‍ലയുടെ വാക്കുകള്‍ക്ക് പിന്നാലെ ‘നികൃഷ്ടയായ സ്ത്രീ’ എന്നുവിളിച്ച് എംബപെയും തിരിച്ചടിച്ചു. ഇതോടെയാണ് പ്രശ്നങ്ങള്‍ അതിരുവിട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, കായിക മന്ത്രി മറീന ഫെറാറി എന്നിവർ എംബപെയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇത്തരം വംശീയതകള്‍ ലോകത്ത് പരത്താന്‍ അനുവദിക്കില്ലെന്നും പ്രതികരിച്ചു.
അതേസമയം സെനറ്ററുടെ പരാമർശം തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി പാരഗ്വായ് സര്‍ക്കാര്‍ വിവാദത്തില്‍ നിന്നും കയ്യൊഴിഞ്ഞു.
അതേസമയം എംബപെയോട് മാത്രമാണ് തന്റെ അതൃപ്തിയെന്നും ഫ്രാന്‍സ് എന്ന രാജ്യത്തോടല്ലെന്നും അമരില്‍ല പറയുന്നു. ഫ്രാന്‍സുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും രണ്ടു വയസു മുതല്‍ 17വയസു വരെ ഫ്രഞ്ച് സ്കൂളിലാണ് പഠിച്ചിരുന്നതെന്നും അമരില്‍ല പറയുന്നു. ഫ്രാന്‍സ് സന്ദര്‍ശിക്കാറുള്ള താന്‍ മനോഹരമായി ഫ്രഞ്ചുഭാഷ സംസാരിക്കുമെന്നും അമരില്‍ല വ്യക്തമാക്കുന്നു.
നീയുമായി മാത്രമാണ് എനിക്ക് പ്രശ്നമെന്നുകൂടി പറയുകയാണ് എംബപെയോട് അമരില്‍ല. മത്സരത്തിനിടെയിലും മുന്‍പും പാരഗ്വായി താരങ്ങളോട് അഹങ്കാരത്തോടെയാണ് എംബപെ പെരുമാറിയിരുന്നതെന്നും അമരില്‍ല പറയുന്നു. മത്സരത്തിനിടെ വലിയ തോതില്‍ ഫൗള്‍ നടത്തിയ ടീമായിരുന്നു പാരഗ്വായ്. വൃത്തികെട്ട കളി കളിക്കാനും തങ്ങള്‍ക്കറിയാമെന്ന മത്സരശേഷമുള്ള എംബപെയുടെ പ്രതികരണമാണ് സെനറ്റര്‍ മറ്റൊരു രീതിയില്‍ വളച്ചൊടിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.