ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 30 പോരാട്ടത്തില്‍ ആവേശകരമായ ജയത്തോടെ ആതിഥേയരായ അമേരിക്ക പ്രീ–ക്വാര്‍ട്ടറില്‍. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് യുഎസ്എ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ അമേരിക്കയുടെ രണ്ടാമത്തെ ജയമാണിത്.
ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, മത്സരത്തിന്റെ 45-ാം മിനിറ്റിൽ ഫൊലാരിൻ ബാലോഗൻ നേടിയ ഗോളിലൂടെയാണ് യുഎസ്എ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയിൽ (64-ാം മിനിറ്റ്) ഫൊലാരിൻ ബാലോഗന് ചുവപ്പുകാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. ബോസ്‌നിയൻ താരം മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിനായിരുന്നു റെഡ് കാർഡ്. വാർ പരിശോധിച്ച ശേഷമാണ് റഫറി തീരുമാനമെടുത്തത്.
78-ാം മിനിറ്റിൽ യുഎസ്എ വീണ്ടും ബോസ്നിയയുടെ ഗോൾ വല കുലുക്കി. എന്നാല്‍ റഫറി ഓഫ് സൈഡ് ഫ്ലാഗ് കാണിക്കുകയായിരുന്നു. എങ്കിലും 81-ാം മിനിറ്റിൽ മാലിക് തിൽമാൻ ഫ്രീക്കിക്കിലൂടെ നേടിയ ഗോൾ അമേരിക്കയുടെ വിജയം ഉറപ്പിച്ചു. ഒടുവില്‍ പത്ത് പേരുമായാണ് യുഎസ്എ മല്‍സരം അവസാനിപ്പിച്ചത്. അധിക സമയമയമായി ലഭിച്ച പത്ത് മിനിറ്റിലും ബോസ്നിയ ആശ്വാസ ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല.
ജയത്തോടെ ജൂലൈ 6-ന് നടക്കാനിരിക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ. റെഡ് കാർഡ് ലഭിച്ചതിനാൽ ബാലോഗന് അടുത്ത മത്സരത്തിൽ കളിക്കാൻ സാധിക്കില്ല എന്നത് ടീമിന് വെല്ലുവിളിയാണ്.