ആദ്യ പകുതിയിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ശക്തമായി തിരിച്ചടിച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (DR Congo) തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അവസാന 16-ലേക്ക് യോഗ്യത നേടിയത്. നായകൻ ഹാരി കെയ്‌ന്റെ (Harry Kane) ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് നാടകീയ ജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് കോംഗോയാണ് ആദ്യ ലീഡെടുത്തത്. കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ കോംഗോയുടെ വിങ്ങർ ബ്രയാൻ സിപെംഗ (Brian Cipenga) ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോൾ നേടി. ബോക്സിനുള്ളിൽ വെച്ച് പന്ത് നിയന്ത്രണത്തിലാക്കിയ സിപെംഗ, ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ മറികടന്ന് വലതു കാൽ കൊണ്ടുതിർത്ത ലോ ഷോട്ടിലൂടെ കോംഗോയ്ക്ക് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചു.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് തിരിച്ചടിക്കാൻ കോംഗോ അവസരം നൽകിയില്ല. യൂഡ് ബെല്ലിങ്ഹാമും ഹാരി കെയ്‌നും തൊടുത്ത മികച്ച ഷോട്ടുകൾ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി തട്ടിയകറ്റി. മാർക്കസ് റാഷ്‌ഫോർഡിന്റെ ഒരു ഗോൾശ്രമം കോംഗോ താരം ആരോൺ വാൻ ബിസാക്ക ബ്ലോക്ക് ചെയ്യുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് കോംഗോയുടെ യോവാൻ വിസയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ഇംഗ്ലണ്ടിന് ഭാഗ്യമായി.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് കളി കൈപ്പിടിയിലാക്കിയത്. നിരന്തരമായ മുന്നേറ്റങ്ങൾക്കൊടുവിൽ 75-ാം മിനിറ്റിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനില ഗോൾ സമ്മാനിച്ചു. മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ആന്റണി ഗോർഡൻ നൽകിയ മികച്ചൊരു ക്രോസ് പ്രതിരോധ നിരക്കാരെ വെട്ടിച്ച് ഹാരി കെയ്ൻ ഹെഡ്ഡറിലൂടെ കോംഗോയുടെ വലയിലെത്തിച്ചു (2-1). ഞായറാഴ്ച മെക്സിക്കോയിലെ അസ്‌റ്റെക സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടും.