Argentina's forward #10 Lionel Messi celebrates scoring his team's third goal during the 2026 World Cup Group J football match between Jordan and Argentina at the Dallas Stadium in Arlington on June 27, 2026. (Photo by Paul ELLIS / AFP)
പകരക്കാരനായിറങ്ങിയ മെസിയുടെ കൂടി ഗോള്‍ തിളക്കത്തില്‍ ജോര്‍ദാനെ 3–1ന് കീഴടക്കി അര്‍ജന്‍റീന. 80–ാം മിനിറ്റിലെ ഗോള്‍ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന സ്വന്തം റെക്കോര്‍ഡ് മെസി 19 ഗോളുകളായി ഉയര്‍ത്തി. കളിയുടെ പത്തൊന്‍പതാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജിയോവനി ലോ സെല്‍സോയിലൂടെയാണ് അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍. മുപ്പതാം മിനിറ്റിലെ പെനല്‍റ്റി ലൗട്ടാരോ മാര്‍ട്ടിസ് വലയിലെത്തിച്ചതോടെ അര്‍ജന്‍റീന ആധിപത്യം ഉറപ്പിച്ചു. മാര്‍ട്ടിനസിന്‍റെ ആദ്യ ലോകകപ്പ് ഗോളാണിത്.
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ജോര്‍ദാനെ സൂപ്പര്‍ താരം മൂസ അൽ തമാരി 55–ാം മിനിറ്റിലെ ഗോളിലൂടെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ജോർദാൻ ക്യാപ്റ്റൻ എഹ്സാൻ ഹദാദ് ബോക്സിലേക്ക് നൽകിയ ലോ ക്രോസിലേക്ക് കൃത്യമായി ഓടിയെത്തിയ അൽ തമാരി, എമിലിയാനോ മാർട്ടിനസിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ആദ്യ പകുതിക്ക് ശേഷം അലി അസൈസയ്ക്ക് പകരക്കാരനായാണ് തമാരിയിറങ്ങിയത്.
ഇന്‍ജറി ടൈമില്‍ ജോര്‍ജാന്‍റെ അല്‍ റവാബ്ദെയ്ക്ക് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ കാലിന് പരുക്കേറ്റു. മെഡിക്കല്‍ സംഘമെത്തി സ്ട്രെച്ചറിലാണ് റവാബ്ജെയെ പുറത്ത് കൊണ്ടുപോയത്. ലോകകപ്പിന്‍റെ ആദ്യ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ട ജോര്‍ദാന്‍ ഇതിനകം തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഗ്രൂപ്പ് ചാംപ്യന്‍മാരായ അര്‍ജന്‍റീന നോക്കൗട്ടില്‍ കാബോ വെര്‍ദെയെ നേരിടും. ജൂലൈ മൂന്നിനാണ് മല്‍സരം.