അമ്മയുടെ മരണത്തെത്തുടര്‍ന്ന് സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീം പരിശീലകന്‍ ദിദിയെ ദെഷാംസ് ലോകകപ്പ് ടീമിനൊപ്പം ചേർന്നു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
നോർവേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഫ്രാന്‍സ് ഗ്രൂപ്പ് 'ഐ' ജേതാക്കളായപ്പോൾ ദെഷാംസ് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. റൗണ്ട് ഓഫ് 32ൽ ഫ്രാന്‍സ് ചൊവ്വാഴ്ച ന്യൂജഴ്സിയിൽ സ്വീഡനെ നേരിടും. 2018ൽ ഫ്രാൻസിന് ലോകകപ്പ് കിരീടവും 2022ൽ ഫൈനൽ പ്രവേശവും നേടിക്കൊടുത്ത പരിശീലകനാണ് ദെഷാംസ്.
1998ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സ് കപ്പുയര്‍ത്തിയപ്പോള്‍ ദിദിയെ ദെഷാംസ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. 2012ലാണ് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 14 വര്‍ഷമായി ആ സ്ഥാനത്തേക്ക് മറ്റൊരു പേര് ഫ്രാന്‍സിന് ചിന്തിക്കേണ്ടി വന്നിട്ടില്ല. 2016ല്‍ ഫ്രാന്‍സിനെ യൂറോ കപ്പ് ഫൈനലിലെത്തിച്ചു. നായകനായും പരിശീലകനായും രാജ്യത്തിന് ലോകകിരീടം നേടിക്കൊടുത്ത ദെഷാംസ് ലോക ഫുട്ബോളിലെ തന്നെ ഇതിഹാസമാണ്.