Soccer Football - FIFA World Cup 2026 - Group H - Cape Verde v Saudi Arabia - Houston Stadium, Houston, Texas, U.S. - June 26, 2026 Cape Verde players celebrate after the match as they qualify for the knockout stages of the World Cup IMAGN IMAGES via Reuters/Maria Lysaker TPX IMAGES OF THE DAY
ലോകകപ്പ് വേദിയില്‍ കാബോ വെര്‍ദെയുടെ വിസ്മയം തുടരുന്നു. വെറുതെ അമേരിക്ക കണ്ട് മടങ്ങാന്‍ വന്നവരല്ല തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞന്‍ ദ്വീപുകാര്‍. ഇത് സമ്പന്നരുടെ മാത്രം കളിയില്ല, പോരാടാന്‍ മനസുള്ളവര്‍ക്ക് ലോക വേദി കീഴടക്കാം എന്ന് തെളിയിച്ചു ഈ കുഞ്ഞന്‍ രാജ്യം. കന്നി ലോകകപ്പിലെത്തി, ആദ്യമായി നോക്കൗട്ടിലുമെത്തി. അതും മുന്‍ചാംപ്യന്മാരായ രണ്ട് വമ്പന്മാരെ സമനിലയില്‍ പിടിച്ചാണ് ആ വരവെന്നതാണ് കൗതുകം. പരിശീലകന്‍ ബുബിസ്റ്റയുടെ തന്ത്രങ്ങളാണ് കാബോ വെര്‍ദെയുടെ കരുത്ത്.
ഈ ലോകകപ്പിലെ മല്‍സര ഫലത്തിനുമപ്പുറമാണ് തങ്ങളുടെ ദൗത്യമെന്ന് കാബോ വെര്‍ദെ പരിശീലകന്‍ ബുബിസ്റ്റ പറയുന്നു. ലോകവേദി കണ്ട് വിരണ്ടുപോവുകയോ, ഈ പോരാട്ടത്തിന് തങ്ങൾ അർഹരല്ലെന്ന് കരുതുകയോ ചെയ്യില്ലെന്ന് ബുബിസ്റ്റ പറയുന്നു. അതായത് റൗണ്ട് ഓഫ് 32വില്‍ അര്‍ജന്റീനയ്ക്ക് എതിരെ സര്‍വം മറന്ന് പോരാടുമെന്ന് സാരം. ലോകകപ്പ് നേടിയതിന് തുല്യമായ മൂന്ന് സമനിലകളോടെയാണ് ടീം റൗണ്ട് ഓഫ് 32വിലേക്ക് എത്തിയത്.
പ്രതിരോധം ശക്തമാക്കി, ആക്രമണത്തിന് സ്വാതന്ത്ര്യം നൽകുന്ന 4-2-3-1 ശൈലിയാണ് ബുബിസ്റ്റയുടേത്. ടീമിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങൾക്കും പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്കുള്ള അതിവേഗ മാറ്റത്തിനും ബുബിസ്റ്റ ഊന്നൽ നൽകുന്നു. ഭയം കൂടാതെ കളിക്കുക, അവസാനനിമിഷം വരെ പോരാടുക, ഇതാണ് ബുബിസ്റ്റ മന്ത്രം.
തങ്ങളുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്കാരം, സംഗീതം, ചരിത്രം, തുടങ്ങി എല്ലാ കാര്യങ്ങളും ഇതിൽപ്പെടുമെന്ന് ബുബിസ്റ്റ പറഞ്ഞു. അത് ശരിവച്ചുകൊണ്ട് സ്പെയിനെതിരെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ നിറഞ്ഞാടി. പിന്നീട് കണ്ടത് ലോകം മുഴുവന്‍ വോസീഞ്ഞോയെയും കാബോ വെര്‍ദെയെയും തിരയുന്നതാണ്. തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി കാബോ വെര്‍ദയെ ലോകം അറിയണമെന്ന അവരുടെ ആഗ്രഹത്തിന് ആദ്യ മല്‍സരത്തില്‍ തന്നെ അവര്‍ക്ക് സാധിച്ചു.
കാബോ വെര്‍ദെയുടെ മുൻ ഫുട്ബോൾ താരവും അവരുടെ ക്യാപ്റ്റനുമായിരുന്ന പെഡ്രോ ലെയ്റ്റാവോ ബ്രിറ്റോ എന്ന ബുബിസ്റ്റയാണ് ടീമിന്റെ പരിശീലകന്‍. കളിക്കളത്തിൽ സെന്റർ ബാക്ക് ആയി തിളങ്ങിയ ബുബിസ്റ്റയ്ക്ക് പ്രതിരോധം എങ്ങനെ തീര്‍ക്കണമെന്ന് നന്നായി അറിയാം. അതാണ് കാബോ വെര്‍ദെ ലോക വേദിയില്‍ കാണിച്ചതും. വിരമിച്ചശേഷം കാബോ വെര്‍ദെയിലെ ആഭ്യന്തര ക്ലബ്ബുകളെ പരിശീലിപ്പിച്ച ബുബിസ്റ്റ 2020 ജനുവരിയില്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. തൊട്ടടുത്ത വര്‍ഷം ആഫ്രിക്കൻ നേഷൻസ് കപ്പിന് യോഗ്യത നേടി. 2025 ഒക്ടോബറില്‍ ചരിത്രത്തിലാദ്യമായി ടീമിന് ഫിഫ ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു. കാമറൂൺ, ലിബിയ, അംഗോള, മൗറീഷ്യസ്, തുടങ്ങിയ ടീമുകളെ പിന്നിലാക്കിയാണ് ലോക വേദിയിലേക്ക് അവരെത്തിയത്. ...ഇന്ത്യന്‍ ഫുട്ബോളിന് കണ്ടുപഠിക്കാം കാബോ വെര്‍ദെയെ.