ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആരൊക്കെ മുന്നോട്ട്, ആരൊക്കെ പുറത്ത് എന്ന് നിര്‍ണയിക്കുന്നതാകും ഇനിയുള്ള പോരാട്ടങ്ങള്‍. ഗ്രൂപ്പ് ബിയിലെ ചാംപ്യന്‍മാരാകാന്‍ ലക്ഷ്യമിട്ടാണ് സ്വിറ്റ്്സര്‍ലന്‍ഡും കാനഡയും ഏറ്റുമുട്ടുന്നത്. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തുകയാണ് ഖത്തര്‍ – ബോസ്നിയ ടീമുകളുടെ സ്വപ്നം. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് മല്‍സരങ്ങളും...
ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റ് വീതമുള്ള സ്വിറ്റ്്സര്‍ലന്‍ഡും കാനഡയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാകാനാണ് ലക്ഷ്യമിടുന്നത്. അവസാന എട്ടില്‍ ഏഴ് മല്‍സരങ്ങളിലും ആദ്യം ഗോളടിച്ചവരാണ് സ്വിറ്റ്സര്‍ലന്‍ഡ്. അറ്റാക്കിങ് ഗെയിം തന്നെയാകും പുറത്തെടുക്കുക. വേഗമേറിയ ആക്രമണനിരയുള്ള കാനഡ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ രണ്ടും കല്‍പിച്ചിറങ്ങിയാല്‍ തീപാറും. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയുള്ളതിനാല്‍ സമനില പിടിച്ചാലും കാനഡയ്ക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരാകാം. രണ്ട് കളികളിലായി ഏഴ് ഗോളടിച്ചപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. സ്വിറ്റ്സര്‍ലന്‍ഡ് അഞ്ച് ഗോളടിച്ചു. രണ്ടെണ്ണം വഴങ്ങി. ഗ്രൂപ്പിലെ ഒന്നാമനാകാന്‍ സ്വിറ്റ്്സര്‍ലന്‍ഡിന് ജയിക്കുക തന്നെ വേണം. കരുത്തും തന്ത്രവും തമ്മിലുള്ള പോരാട്ടമാരിയിരിക്കും കളത്തില്‍.
ഖത്തറിനെതിരെ 1-1 സമനിലയും ബോസ്നിയക്കെതിരെ 4-1 വിജയവും നേടിയ അവർ മികച്ച ഫോമിലാണ്. ഖത്തറിനെതിരെ ഹാട്രിക് അടിച്ച കനേഡിയന്‍ സ്ട്രൈക്കര്‍ ജൊനാഥന്‍ ഡേവിഡ് ആകും സ്വിസ് പ്രതിരോധത്തിന് വെല്ലുവിളിയാവുക. ഖത്തര്‍ – ബോസ്നിയ ഒരു നോക്കൗട്ട് പോരാട്ടം തന്നെയാണ്. ജയിക്കുന്നവര്‍ക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്താനും മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനും സാധ്യതയുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡിനോട് 4–1 ന് തോറ്റത് ബോസ്്നിയയുടെ ഗോള്‍ വ്യത്യാസത്തെ സാരമായി ബാധിച്ചു. കാനഡയോടേറ്റ 6–0ന്റെ തോല്‍വി ബോസ്നിയയോട് ജയിച്ചാലും തിരിച്ചടിയാകും. യൂറോപ്യന്‍ ടീമുകളോട് കിടപിടിക്കാന്‍ പോന്ന മികവിലേക്കാന്‍ ഇനിയും ഖത്തറിനായിട്ടില്ലാത്തതിനാല്‍ ജയസാധ്യത ബോസ്നിയയ്ക്ക് തന്നെയാണ്. അവസാന മല്‍സരത്തിലെങ്കിലും കണ്ണൂരുകാരന്‍ തഹ്സീന്‍ മുഹമ്മദിന് ഇറങ്ങാന്‍ കഴിയുമോയെന്നതാണ് മല്‍സരത്തെ മലയാളികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.