bellingham-ayew-mouth-cover-controversy

ഇംഗ്ലണ്ട് – ഘാന മല്‍സരത്തിനിടെ ഇംഗ്ലീഷ്  താരം ജൂഡ് ബെല്ലിങ്ങാം ഘാനയുടെ ജോര്‍ദാന്‍ അയ്യൂവുമായി വായ മൂടി സംസാരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഫിഫയുടെ പുതിയ നിയമപ്രകാരം ബെല്ലിങ്ഹാമിന് എന്തുകൊണ്ട് റെഡ് കാര്‍ഡ് നല്‍കിയില്ലെന്നാണ് ഉയരുന്ന ചോദ്യം. തുര്‍ക്കിക്കെതിരായ മല്‍സരത്തിനിടെ വായ പൊത്തി സംസാരിച്ചതിന് പാരഗ്വായുടെ മിഗ്വേല്‍ ആല്‍മിറോണിന് ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു. 

  • ഈ റെഡ് കാര്‍ഡ് ചരിത്രം

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വായ പൊത്തി സംസാരിച്ചു എന്ന കുറ്റത്തിന് ഒരു താരത്തെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയത്. പാരഗ്വായ് – തുര്‍ക്കി മല്‍സരത്തിനിടെയാണ് സംഭവം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സംഭവം. തൂര്‍ക്കി താരത്തോട്  വാക്കേറ്റത്തിലേര്‍പ്പെട്ട പാരഗ്വായുടെ മിഗ്വേല്‍ ആല്‍മിറോണ്‍ വായ പൊത്തി സംസാരിച്ചു. 'വാര്‍' പരിശോധനയ്ക്ക് ശേഷം റഫറി അല്‍മിറോണിന് റെഡ് കാര്‍ഡ് നല്‍കി

  • നിയമം പറയുന്നത്

മൈതാനത്ത് കളിക്കാര്‍ തമ്മിലെ തര്‍ക്കങ്ങള്‍ക്കിടെ  വായപൊത്തി സംസാരിക്കുന്നത് തടയുന്നതിന് ഈ വര്‍ഷം ഏപ്രിലിലാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. വായ പൊത്തി സംസാരിക്കുന്നത് വംശീയ അധിക്ഷേപങ്ങള്‍ക്കോ മോശം പരാമര്‍ശങ്ങള്‍ക്കോ വേണ്ടിയാകും എന്ന സംശയത്തിലാണ് കര്‍ശന നിലപാടെടുക്കാന്‍ ഫിഫ നിര്‍ബന്ധിതമായത്. വാക്കേറ്റം, പ്രകോപനം, അധിക്ഷേപം, ഏറ്റുമുട്ടല്‍ എന്നിവയുടെ സാഹചര്യത്തില്‍ വായ മൂടി സംസാരിക്കുമ്പോഴാണ്  കുറ്റകരമാകുന്നതും നിയമം ബാധകമാകുന്നതും.

ഫിഫ റഫറിമാരുടെ മേധാവിയായ പിയര്‍ലൂജി കോളിന ലോകകപ്പിന് മുന്‍പ് നിയമം വിശദീകരിക്കുന്നത് ഇങ്ങനെ: വായ മൂടി സംസാരിക്കുന്നത് നിരോധിച്ചിട്ടില്ല, സുഹൃത്തുക്കളോടോ സഹതാരങ്ങളോടോ സാധാരണ സംഭാഷണം നടത്തുമ്പോൾ കളിക്കാർക്ക് അത് തുടരാം. നിങ്ങൾക്ക് മറയ്ക്കാനൊന്നുമില്ലെങ്കിൽ സംസാരിക്കുമ്പോൾ വായ മൂടേണ്ട കാര്യമില്ലെന്നാണ് പുതിയ നിയമത്തെക്കുറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ വ്യക്തമാക്കിയത്

  • ബെല്ലിങ്ങാമിനെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ട്?

ഇംഗ്ലണ്ട് – ഘാന മല്‍സരത്തിന്റെ ആദ്യ പകുതിക്ക് മുന്‍പാണ് സംഭവം.  ഇംഗ്ലീഷ്  താരം ജൂഡ് ബെല്ലിങ്ങാം ഘാനയുടെ ജോര്‍ദാന്‍ അയ്യൂവിനോട് വായ പൊത്തി സംസാരിച്ചു. പാരഗ്വായ് താരം മിഗ്വേല്‍ ആല്‍മിറോണിനനെതിരെ നടപടി എടുത്തെങ്കില്‍ എന്തുകൊണ്ട് ഇതേ കുറ്റം ചെയ്ത ജൂഡ് ബെല്ലിങ്ഹാമിനെതിരെ നടപടിയില്ല എന്നതാണ് സമൂഹമാധ്യങ്ങളില്‍ ഉയര്‍ന്ന ചോദ്യം. സംഭാഷണത്തിന്റെ സ്വഭാവമാണ് നടപടിയെടുക്കാത്തതിന് കാരണമായി പറയപ്പെടുന്നത്.

ബെല്ലിങ്ങാം വായ പൊത്തി സംസാരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിലെ സംഭാഷണം സൗഹൃദപരമോ സാധാരണ ആശയവിനിമയമോ ആണെന്നാണ് വിലയിരുത്തപ്പെട്ടത്. ഏറ്റുമുട്ടലോ അച്ചടക്കലംഘനമോ കണ്ടെത്താനായില്ല. അതിനാൽ റെഡ് കാർഡ് നല്‍കാനാവില്ല. അതായത് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നതുപോലെ വായ മൂടിയാൽ സ്വമേധയാ റെഡ് കാർഡ് എന്നതല്ല നിയമം. എതിരാളിയുമായി ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ വായ പൊത്തി മനഃപൂർവം വാക്കുകൾ മറയ്ക്കാൻ ശ്രമിക്കുന്നതാണ് ശിക്ഷാർഹം

ENGLISH SUMMARY:

Jude Bellingham's interaction with Jordan Ayew during the England vs. Ghana match has sparked debate regarding FIFA's new rule about covering one's mouth while speaking. While Miguel Almirón of Paraguay received a red card for a similar offense, Bellingham did not, raising questions about the rule's application and interpretation in various match contexts.