ലോകകപ്പ് പങ്കാളിത്തത്തിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി ഇറാൻ ഫുട്ബോൾ ഭാരവാഹികൾ ഫിഫയുമായി ചർച്ച നടത്തും. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് ഈമാസം 20നകം ഇറാൻ പ്രതിനിധി സംഘം ഫിഫ സെക്രട്ടറി ജനറലിനെ കാണും.
അമേരിക്ക– ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇറാന്‍റെ ലോകകപ്പ് ഫുട്ബോൾ പങ്കാളിത്തത്തിന് ഒടുവിൽ സ്ഥിരീകരണം. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട്, ഇറാൻ ലോകകപ്പിൽ കളിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാൻറീനോ വ്യക്തമാക്കി. ഇറാൻ മാത്രം വിട്ടുനിന്ന ഫിഫ അംഗങ്ങളുടെ യോഗത്തിൽ നിശ്ചയിച്ച പ്രകാരം ടീം അമേരിക്കയിൽ കളിക്കാനെത്തുമെന്ന് ഇന്‍ഫന്‍റീനോ പറഞ്ഞു. 'ജിയാനി അങ്ങനെ പറഞ്ഞെങ്കിൽ തനിക്കും സമ്മതം' എന്ന് ഡോണൾഡ് ട്രംപും വ്യക്തമാക്കിയോടെ ഇറാന്‍റെ പങ്കാളിത്തം ഉറപ്പായി. കാനഡയിലെ വാൻകൂവറിൽ നടന്ന ഫിഫ കോൺഗ്രസിൽ പങ്കെടുക്കാനാവാതെ മടങ്ങിയ ഇറാൻ ഫുട്ബോൾ മേധാവി മെഹ്ദി താജ്, ഫിഫയുമായി ഉടൻ യോഗം ചേരുമെന്നും ചർച്ച ചെയ്യാൻ വിഷയങ്ങൾ ഏറെയുണ്ടെന്നും പ്രതികരിച്ചു. കാലിഫോർണിയ, സിയാറ്റിൽ എന്നിവിടങ്ങളിലെ മത്സരങ്ങൾക്കായി ഇറാൻ ടീം അരിസോണയിൽ പരിശീലനത്തിന് എത്തുന്നതിന് മൂന്നാഴ്ച മുൻപാണ് ഈ നിർണായക യോഗം നടക്കുന്നത്. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഇറാൻ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവരെ നേരിടും. ജൂൺ 15 മുതൽ 26 വരെ അമേരിക്കയിലെ എൻഎഫ്എൽ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയാൽ, റൗണ്ട് ഓഫ് 32-ൽ ഇറാൻ അമേരിക്കയുമായി ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.