അർജന്‍റീന - ഓസ്ട്രേലിയ സൗഹൃദ ഫുട്ബോൾ മത്സരവേദിയാകുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയം പരിശോധിച്ച് അർജന്‍റൈൻ ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര. കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ നേതൃതൃത്തിലാണ് ഹെക്ടർ ഡാനിയേൽ കബ്രേരയുടെ സന്ദർശനം. സ്റ്റേഡിയം സംബന്ധിച്ച് അർജന്‍റൈൻ ടീം പ്രതിനിധി തൃപ്തി അറിയിച്ചെന്നും മത്സരതീയതി മുഖ്യമന്ത്രി പ്രഖ്യപിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയിലെത്തിയ ഹെക്ടർ ഡാനിയേൽ കബ്രേരയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. തുടർന്നാണ് കായിക മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയത്തിലെത്തിയത്. ഫീൽഡ് അടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിച്ച് വിലയിരുത്തി. സ്റ്റേഡിയം തൃപ്തികരമാണെന്ന് അർജന്‍റൈൻ ടീം പ്രതിനിധി അറിയിച്ചതായി മന്ത്രി. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി.
അര്‍ജന്‍റീന ടീം കേരളത്തിലെത്തുമ്പോള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍ എന്നിവയടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് നേരത്തെ വേദിയായി തീരുമാനിച്ചിരുന്നത്. അസൗകര്യങ്ങളെ തുടർന്ന് വേദി കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. അർജന്‍റീനയുടെ എതിരാളി ഓസ്ട്രേലിയയാണെന്നും തീരുമാനമായി. നവംബർ 16 നോ 17 നോ ആകും മത്സരം.