ai generated image
വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ സംസ്ഥാനത്ത് പല ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ദോശ മുതല്‍ ഉച്ചയൂണ് വരെ നിര്‍ത്തലാക്കിയ ഹോട്ടലുകളും ഉണ്ട്. ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ പ്രധാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എച്ച്.പി.സി.എൽ. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡർ നിറയ്ക്കുന്നത് നാമമാത്രമായി തുടരുന്നുണ്ട്.
ഇതിനിടെ ഹോട്ടലുകളിലേയ്ക്കും സ്കൂളുകളിലേയ്ക്കും വിറകടുപ്പുകള്‍ തിരിച്ചുവരുകയാണ്. പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്‌കൂൾ ഉച്ചഭക്ഷണം മുടക്കരുതെന്നും വിറക് കരുതണമെന്നും പ്രധാൻമന്ത്രി പോഷൻ ശക്തി നിർമാൺ (പി.എം.പോഷൻ) നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് വിറകടുപ്പ് ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ താത്കാലികമായി അനുവാദം നൽകി.
ബുധനാഴ്ചമാത്രം സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടന്നെന്നാണ് കണക്ക്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്റ്റോക്ക് തൃപ്തികരമാണെന്നാണ് വിതരണത്തിന്റെ 52 ശതമാനവും നടത്തുന്ന ഐ.ഒ.സി.യുടെ പ്രതികരണം. എന്നാൽ, ബുക്കിങ്ങിൽ തടസ്സം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വിതരണം നിലച്ചതോടെ ഹോട്ടൽമേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനി പ്രതിനിധികൾ ചർച്ചനടത്തി.