argentina

ലയണൽ മെസിയുടെയും, അർജന്‍റൈന്‍ ടീമിന്‍റെയും കേരള സന്ദർശനം പ്രതിസന്ധിയിലെന്ന് സൂചന. ഒക്ടോബർ-നവംബർ മാസങ്ങളിൽ ചൈന, അംഗോള, ഖത്തർ എന്നിവിടങ്ങളിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്‍റീന ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കായിക മന്ത്രി അബ്ദുറഹിമാൻ അഭിപ്രായം പറയാൻ വിസമ്മതിച്ചു.

ലയണൽ മെസ്സി ഉൾപ്പെടെന്ന അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ കേരള സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. ടീമിനെ എത്തിക്കുന്നതിലും, സൗഹൃദമത്സരം സംഘടിപ്പിക്കുന്നതിനുമുള്ള ഫണ്ട് സ്വരൂപിക്കുന്നതിലും പരാജയപ്പെട്ടതാണ് കാരണം. അർജന്‍റീന ഒക്ടോബറിലും  നവംബറിലും ചൈന, അംഗോള, ഖത്തർ എന്നിവിടങ്ങളിൽ സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നുള്ള  റിപ്പോർട്ടുകൾ പുറത്തു വരികയും ചെയ്തു. ടീമിന്‍റെ ഈ പട്ടികയിൽ കേരളമില്ല. ഇതാണ് കേരളത്തിലെ ഫുട്ബോൾ ആരാധകരിൽ സംശയം ജനിപ്പിക്കുന്നത്.

ലോക ചാംപ്യന്മാരെ സംസ്ഥാനത്ത് രണ്ട് രാജ്യാന്തര സൗഹൃദ മത്സരങ്ങൾ കളിക്കാൻ കൊണ്ടുവരും എന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍റെ പ്രഖ്യാപനം. ഇതിലെ പ്രായോഗീകത പലരും ചൂണ്ടിക്കാണിച്ചെങ്കിലും  മന്ത്രി നിലപാടിൽ എല്ലായ്പ്പോഴും ഉറച്ചുനിന്നു. മെസിയും അർജന്‍റീന ടീമും വരികയാണെങ്കിൽ കളിക്കാൻ ഏറെ സാധ്യതയുള്ള സ്ഥലം കൊച്ചി ആണ്. അപാകതകൾ ഏറെയുള്ള ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇതുവരെ നവീകരണ പ്രവർത്തികൾ ഒന്നും ആയിട്ടുമില്ല. രാജ്യാന്തര നിലവാരത്തിൽ കേരളത്തിൽ മറ്റൊരു ഫുട്ബോൾ സ്റ്റേഡിയവുമില്ല.

തുടക്കത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷന്‍റെ ഒരു വിഭാഗത്തിനാണ് സ്പോൺസർഷിപ്പ് നൽകിയത്. അതിലൂടെ ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ  ആയിരുന്നു പദ്ധതി.

എന്നാൽ ഇത് ഫല പ്രദമാകാകാതെ വന്നതോടെ ഒരു സ്വകാര്യ ചാനലിന് നൽകി. അതും വിജയകരമാകാതെ വന്നതോടെയാണ് ടീമിന്‍റെ കേരള സന്ദർശനം പ്രതിസന്ധിയിലായത് എന്നാണ് റിപ്പോർട്ടുകൾ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മെസിയും സംഘവും കേരളത്തിൽ പന്തുതട്ടാൻ എത്തും എന്നു തന്നെയാണ് കായികവകുപ്പ് പ്രതീക്ഷ പറയുന്നത്.

ENGLISH SUMMARY:

Speculation has arisen over the highly anticipated visit of Lionel Messi and the Argentina national football team to Kerala, with indications pointing to possible complications.