ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കയ്യില്‍ നിന്നും പോയതിനു പിന്നാലെ പാക്കിസ്ഥാന്‍ ടീമില്‍ കൂടുതല്‍ പ്രശ്നങ്ങള്‍. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനു മുന്നോടിയായി കളിക്കാരുടെ മൊബൈല്‍ ഫോണുകള്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കസ്റ്റഡിയിലാണെന്നാണ് വിവരം. ടീമിനൊപ്പമുള്ള താരങ്ങളുടെ മൊബൈല്‍ ഫോണുകളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ ഒന്‍പതിന് എഡ്ജ്ബാസ്റ്റണിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. ഈ ടെസ്റ്റ് മല്‍സരം കഴിയും വരെ മൊബൈല്‍ ഫോണുകള്‍ പിസിബിയുടെ കയ്യില്‍ തന്നെ തുടരുമെന്നാണ് പാക്കിസ്ഥാന്‍ മാധ്യമമായ 365 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏതൊക്കെ കളിക്കാരുടെ ഫോണാണ് കസ്റ്റഡിയില്‍ വെച്ചതെന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. അതേസമയം എന്ത് അന്വേഷണമാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല
രാജ്യാന്തര മല്‍സരങ്ങളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണങ്ങളുണ്ട്. മല്‍സര സമയത്ത് നിശ്ചിത സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ല. ഡ്കസിങ് റൂമിലടക്കം കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കുണ്ട്. എന്നാല്‍ ഈ നിയന്ത്രങ്ങണങ്ങള്‍ക്കപ്പുറമാണ് പിസിബി ഇടപെടല്‍.
പിസിബി സ്വീകരിച്ച നടപടിക്ക് പിന്നില്‍ അഴിമതിയോ ബെറ്റിംഗ് അല്ലെങ്കിൽ മാച്ച് ഫിക്സിംഗ് പോലുള്ള ഇടപെടലുകളോ ഉണ്ടെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതുവരെ ഒരു കളിക്കാരനെതിരെയും പരസ്യമായി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുമില്ല.
തുടർച്ചയായ കനത്ത തോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ടീമിൽ വൻ അഴിച്ചുപണിക്കു ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍. അവസാന ടെസ്റ്റിന് മുന്നോടിയായി ഇമാം ഉൾ ഹഖ്, റിസ്വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ് എന്നിവരുൾപ്പെടെ ഏഴ് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം അഞ്ച് പുതിയ കളിക്കാരെയാണ് ടീമിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.