ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ചുമതല വിവിഎസ് ലക്ഷമണിന്. ഗൗതം ഗംഭീറിന് പകരം ലക്ഷ്മണനാണ് ടീമിനെ പരിശീലിപ്പിക്കുക. ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഡയറക്ടറാണ് നിലവില്‍ ലക്ഷ്മണ്‍. ഈ മാസം അവസാനം ജപ്പാനിലെ ഐച്ചി നഗോയയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. അതേസമയം, ഇന്ത്യൻ വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനായി അമോൽ മുജുംദാർ തുടരും.
2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ പുരുഷ ടീമിന്‍റെ പരിശീലകന്‍ ലക്ഷ്മണായിരുന്നു. ഏഷ്യാഡിൽ ലക്ഷ്മണിനൊപ്പം സപ്പോർട്ട് കോച്ചുകളായി സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവരുമുണ്ടാകും. ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ മല്‍സരങ്ങളുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാലാണ് ഗൗതം ഗംഭീര്‍ ടീമിനൊപ്പം ചേരാത്തത്.
സെപ്റ്റംബർ 27 ന് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് പരമ്പരയുണ്ട്. സെപ്റ്റംബര്‍ 17 നാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ തുടങ്ങുന്നത്. പുരുഷ ടീമിന്‍റെ മല്‍സരങ്ങള്‍ 24 നു തുടങ്ങും. ഇന്ത്യയുടെ ആദ്യ മല്‍സരം സെപ്റ്റംബര്‍ 28 നാണ്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ടീമിന പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. അഫ്ഗാനിസ്ഥാനെതിരെ മൂന്നു ട്വന്‍റി 20 മല്‍സരങ്ങള്‍ കളിക്കുന്ന ടീം തന്നെയാണ് ഏഷ്യ ഗെയിംസിലും ഇന്ത്യയ്ക്കായി കളിക്കുക. ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.