AFP

വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം. ട്വന്റി20 ലോകകപ്പിൽ 9 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഇതോടെ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കളിച്ച 17 മത്സരങ്ങളിൽ പതിനാലും ഇന്ത്യ ജയിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ്. പാക്കിസ്ഥാൻ 17 ഓവറിൽ 106 റൺസിന് പുറത്ത്. 44 പന്തിൽ 2 സിക്സും 9 ഫോറുമുൾപ്പെടെ 68 റൺസെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

 

നാലോവറുകൾ പന്തെറിഞ്ഞ സ്പിന്നർ ദീപ്തി ശർമ 11 റൺസ് വഴങ്ങി അഞ്ച് പാക്കിസ്ഥാൻ വിക്കറ്റുകൾ വീഴ്ത്തി.  35 പന്തുകളിൽനിന്ന് 41 റണ്‍സെടുത്തു പുറത്തായ ഓപ്പണർ മുനീബ അലിയാണ് പാക്കിസ്ഥാന്റെ മറുപടി ബാറ്റിങ്ങിലെ ടോപ് സ്കോറർ. അലിയ റിയാസ് (17 പന്തിൽ 18), അയേഷ സഫർ (എട്ടു പന്തിൽ 12), ഗുൽ ഫെറോസ (ഒൻപതു പന്തിൽ 12) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. 38 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും മധ്യനിര തകർന്നടിഞ്ഞതോടെ പാക്കിസ്ഥാൻ തോൽവി സമ്മതിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും ഷെഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.

 

നേരത്തെ, ടോസ് നേടിയ ഇന്ത്യ  ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 3.2 ഓവറിൽ 18 റൺസിനിടെ 2 വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റിൽ 64 പന്തിൽ 91 റൺസ് നേടിയ സ്മൃതി മന്ഥന – ഹർമൻപ്രീത് കൗർ കൂട്ടുകെട്ടാണ് മികച്ച അടിത്തറ പാകിയത്. തുടർന്ന് അവസാന ഓവറുകളിൽ 21 പന്തിൽ 45 റൺസ് അടിച്ചുകൂട്ടിയ ദീപ്തി ശർമ – റിച്ച ഘോഷ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീം സ്കോർ 150 കടത്തിയത്.

 

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 35 പന്തിൽ 36 റൺസും റിച്ച ഘോഷ് 17 പന്തിൽ 34 റൺസുമെടുത്തു. ഷെഫാലി വർമ (6), ജമീമ റോഡ്രീഗസ് (1), ഭാരതി ഫുൽമാനി (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ദീപ്തി ശർമയും (12 റൺസ്) ശ്രേയാങ്ക പാട്ടിലും (1) പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി സാദിയ ഇക്ബാൽ, ഫാത്തിമ സന എന്നിവർ 2 വിക്കറ്റ് വീതവും തസ്മിയ റുബാബും റമീൺ ഷമിമും ഓരോ വിക്കറ്റ് നേടി.

ENGLISH SUMMARY:

India beat Pakistan by 64 runs in their opening match of the Women's T20 World Cup, with Deepti Sharma taking five wickets. Smriti Mandhana was the top scorer for India with 68 runs, while Deepti Sharma also contributed with a quickfire 45 runs.