കൊൽക്കത്തയെ കറക്കി വീഴ്ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം നൂർ അഹമ്മിനെ സഹായിച്ചത് ധോണി മന്ത്രം. നെറ്റ്സില്‍ ധോണിയുമായി നടത്തിയ സംഭാഷണത്തിനൊടുവില്‍ അഫ്ഗാന്‍ താരം ഫോം ഇല്ലായ്മയില്‍ നിന്ന് വിജയശിൽപിയായി മാറി.
അഫ്ഗാൻ താരമായ ഈ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ, നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. മധ്യ ഓവറുകളിൽ അജിൻക്യ രഹാനെ, റിങ്കു സിങ്, കാമറൺ ഗ്രീൻ എന്നിവരെ പുറത്താക്കിയ പ്രകടനം ചെന്നൈയുടെ 32 റൺസ് വിജയത്തിന് അടിത്തറയിട്ടു. തിങ്കളാഴ്ചത്തെ മത്സരത്തിനു മുൻപ് ഈ ടൂർണമെന്റിൽ കാര്യമായ സ്വാധീനം ചെലുത്താൻ നൂറിന് കഴിഞ്ഞിരുന്നില്ല. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായിരുന്നത്.
പരിശീലനത്തിനിടെ കൂടുതൽ ലെഗ് ബ്രേക്ക് പന്തുകൾ എറിയാൻ ധോണിയാണ് നൂര്‍ അഹ്മദിനെ ഉപദേശിച്ചത്. സ്റ്റംപിലേക്ക് പായിച്ച വേഗമേറിയ പന്തിലാണ് ഓസീസ് താരം കാമറൺ ഗ്രീനിനെ പുറത്താക്കിയത്. ഈ പന്ത് കണക്ട് ചെയ്യുന്നതിൽ ഗ്രീൻ പരാജയപ്പെട്ടു.