sanju-samson-031

ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷവും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താതെ ഐസിസിയുടെ ഫെബ്രുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പട്ടിക. ലോകകിരീടത്തിന് ശേഷം ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഐസിസിയുടെ ടൂര്‍ണമെന്‍റിന്‍റെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരാരും പട്ടികയിലില്ല. ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സ്, യുഎസ്എയുടെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക്, പാക്കിസ്ഥാന്‍ താരം സാഹിബ്‌സാദ ഫർഹാൻ എന്നിവരാണ് പട്ടികയിലുള്ളത്. 

ലോകകപ്പിലെ ടോപ്പ് സ്കോറരാണ് ഫര്‍ഹാന്‍. 160.25 സ്ട്രൈക്ക് റേറ്റില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. 76.60 ആണ് ശരാശരി. ട്വന്‍റി 20 ലോകകപ്പില്‍ രണ്ടു സെഞ്ചറി നേടുന്ന ഏക പുരുഷതാരവും ഫര്‍ഹാനാണ്. ഇംഗ്ലണ്ടിന്‍റെ സെമി ഫൈനല്‍ വരെയുള്ള യാത്രയില്‍ നിര്‍ണായകമായിരുന്നു വില്‍ ജാക്സ്. 194 റണ്‍സ് നേടിയ ജാകിന്‍റെ സ്ട്രൈക്ക് റേറ്റ് 173.21 ആണ്. 11 വിക്കറ്റും താരം നേടി. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ നാലു മാന്‍ ഓഫ് ദി മാച്ചാണ് ലോകകപ്പില്‍ വില്‍ ജാക്സ് സ്വന്തമാക്കിയത്. 

പന്തുകൊണ്ട് യു.എസ്.എയുടെ രക്ഷകനായ താരമാണ് വാൻ ഷാൽക്വിക്ക്. 7.76 ശരാശരിയില്‍ 13 വിക്കറ്റാണ് താരം നേടിയത്. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. പുരുഷതാരങ്ങളെ ആരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഫെബ്രുവരിയിലെ വനിതാ വിഭാഗത്തിൽ പേസർ അരുന്ധതി റെഡ്ഡിയെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീലങ്കയുടെ ഹർഷിത സമരവിക്രമ, പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന ​എന്നിവരും പട്ടികയിലുണ്ട്. 

ENGLISH SUMMARY:

ICC Player of the Month selections have excluded Indian cricketers despite strong performances in the World Cup. The February nominations feature players from England, USA, and Pakistan, with no Indian male athletes making the cut.