pak-bangla

ധാക്കയില്‍ നടന്ന പാക്കിസ്ഥാന്‍–ബംഗ്ലദേശ് രണ്ടാം ഏകദിന മത്സരം നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി. കണ്ടും കേട്ടും പരിചിതമല്ലാത്ത രീതിയില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ ബംഗ്ലദേശ് ക്യാപ്റ്റന്‍ മെഹിദി ഹസൻ മിറാസ് റണ്‍ ഔട്ടാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

മത്സരത്തിന്റെ 39ാം ഓവറിലായിരുന്നു ഈ അസാധാരണ സംഭവം നടന്നത്. മുഹമ്മദ് റിസ്‌വാന്‍ അടിച്ച പന്ത് ബൗളറായ മെഹിദി തന്നെ ഫീല്‍ഡ് െചയ്യാന്‍ ശ്രമിച്ചു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരുന്ന സല്‍മാന്‍ ആഗ പന്തിന് തടസമാകാതിരിക്കാന്‍ അല്‍പം മാറിനിന്നതിനിടെ മെഹിദിയുമായി കൂട്ടിയിടിച്ചു. ഈ സമയം ക്രീസിനു പുറത്തായിരുന്ന ആഗ പന്തെടുത്ത് ബൗളര്‍ക്ക് നല്‍കാനായി കുനിഞ്ഞപ്പോഴേക്കും മെഹിദി പന്ത് കൈക്കലാക്കി ആഗയെ റണ്‍ ഔട്ടാക്കുകയായിരുന്നു. മെഹിദിയും ബംഗ്ലദേശ് താരങ്ങളും ഉടന്‍ തന്നെ ഔട്ട് അപ്പീല്‍ ചെയ്തു. 

അപൂര്‍വ സാഹചര്യമായതിനാല്‍ ഓൺ-ഫീൽഡ് അംപയര്‍ തൻവീർ അഹമ്മദ് തീരുമാനം തേർഡ് അംപയര്‍ കുമാര്‍ ധര്‍മസേനയ്ക്ക് വിട്ടു. വിക്കറ്റ് തെറിക്കുന്ന സമയത്ത് ബാറ്റ്സ്മാന്‍ ക്രീസിനു പുറത്താണെന്ന് ബോധ്യപ്പെട്ട ധര്‍മസേന ആഗയുടെ ഔട്ട് ശരിവക്കുകയായിരുന്നു. പാക് താരങ്ങള്‍ ഈ തീരുമാനത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.  അപ്രതീക്ഷിതമായ ഈ പുറത്താക്കലിൽ നിരാശനായ ആഗ ഗ്ലൗസും ബാറ്റും വലിച്ചെറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്.

മെഹിദി ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ശരിയായിരിക്കാം, പക്ഷേ താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ മത്സരം മറ്റൊരു രീതിയിലായിരിക്കും സംഭവിക്കുകയെന്നാണ് മത്സര ശേഷം ആഗ പ്രതികരിച്ചത്. മുഹമ്മദ് റിസ്‌വാനൊപ്പമുള്ള കൂട്ടുകെട്ടില്‍ 109റണ്‍സ് പിറന്നിരുന്നു. നാലാം കൂട്ടുകെട്ട് തകര്‍ന്ന് ആഗ പുറത്തായതിനു പിന്നാലെ റിസ്‌വാനും പുറത്തായി. 

ഓപ്പണിങ് കൂട്ടുകെട്ടിനു ശേഷം 18 റണ്‍സിനിടെ പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആഗ പുറത്തായതോടെ പാക്കിസ്ഥാന്‍ പരുങ്ങലിലായി. 231-ന് 3 എന്ന നിലയിൽ നിന്നും 274 റൺസെത്തുന്നതിനിടെ എല്ലാവരും പുറത്തായി. വെറും 43 റൺസിനിടെ പാക്കിസ്ഥാന് 7 വിക്കറ്റുകൾ ആണ് നഷ്ടമായത്. 

Shocking Run Out in Pakistan-Bangladesh ODI:

Salman Agha run out drama unfolded during the Pakistan vs Bangladesh second ODI in Dhaka, creating significant cricket controversy. This rare and unexpected dismissal, orchestrated by Bangladesh captain Mehidy Hasan Miraz, has gone viral on social media, sparking debate among fans and experts.