Image Credit:Instagram

Image Credit:Instagram

ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്ക് ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാത്തതിന് കാരണം സഹോദരിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. അതിക്രൂരമായ ട്രോളുകളാണ് അഭിഷേകിന്‍റെ സഹോദരിയായ കോമളിനെതിരെ നിറയുന്നത്. ലോകകപ്പിലെ സ്റ്റാറാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും തുടര്‍ച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകാനും ഒരു കളിയില്‍ പുറത്തിരിക്കാനുമായിരുന്നു അഭിഷേകിന് വിധി. ഇതോടെയാണ് താരത്തിന്‍റെ സഹോദരിക്കെതിരെ ആളുകള്‍ തിരിഞ്ഞത്.

സമൂഹമാധ്യമമായ എക്സിലാണ് ഇത്തരം ട്രോളുകള്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിഷേക് എവിടെയെല്ലാം കളിക്കാന്‍ പോകുന്നോ അവിടെയെല്ലാം കോമളും എത്തുമെന്നും അഭിഷേകിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി കളി കുളമാക്കുമെന്നുമെല്ലാമാണ് ആളുകള്‍ കുറിക്കുന്നത്. മറ്റ് താരങ്ങള്‍ക്കും സഹോദരിമാരുണ്ടെന്നും അവരാരും ഇങ്ങനെ വന്ന് ഷോ കാണിക്കാറില്ലെന്നുമാണ് പരിഹാസം. ഫിസിയോതെറപ്പിസ്റ്റാണ് കോമള്‍. ഐപിഎലില്‍ അഭിഷേക് കളിക്കുമ്പോഴും കോമള്‍ സഹോദരന് പിന്തുണയുമായി ഗാലറിയില്‍ ഉണ്ടാവാറുണ്ട്.ബിസിസിഐ ചട്ടപ്രകാരം കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് മല്‍സരങ്ങള്‍ കാണാന്‍ എത്തുന്നതില്‍ വിലക്കില്ല. പ്രത്യേകിച്ചും ഹോം ടൂര്‍ണമെന്റുകളില്‍. ഇന്ത്യയുടെ ഒട്ടുമിക്ക മല്‍സരങ്ങളും നാട്ടിലായതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ മല്‍സരങ്ങള്‍ കാണാന്‍ എത്തുകയും ചെയ്യും. 

ഇതാദ്യമായല്ല കളിക്കാരുടെ മോശം പ്രകടനത്തിന് അവരുടെ സഹോദരിമാരും ഭാര്യമാരും കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാകുന്നത്. വിരാട് കോലി കളിക്കുമ്പോള്‍ അനുഷ്ക ശര്‍മയെത്തുന്നതിനായിരുന്നു ഒരുകാലത്ത് വലിയ വിമര്‍ശനങ്ങള്‍. കോലിക്ക് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അനുഷ്കയാണ് ആരാധകരുടെ  രോഷം മുഴുവന്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ഒരിക്കല്‍ കോലി തന്നെ ഇതിനെതിരെ തുറന്നടിക്കുകയും ചെയ്തു. കുടുംബാംഗങ്ങളെത്തുന്നത് മാനസിക പിന്തുണ കൂടി നല്‍കുന്നുണ്ടെന്നും പ്രകടനം മോശമാകുമ്പോള്‍ അവരെ പഴിക്കുന്നവര്‍ മെച്ചപ്പെടുമ്പോള്‍ അവരെ അഭിനന്ദിക്കാത്തതെന്തുമായിരുന്നു താരത്തിന്‍റെ ചോദ്യം. 

അതേസമയം, സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നതിനിടെ അഭിഷേകിന് താളം കണ്ടെത്താന്‍ കഴിയാത്തത് ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. ട്വന്റി 20യിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് യുഎസ്എ, പാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകള്‍ക്കെതിരെയാണ് പൂജ്യത്തിന് പുറത്തായത്.  ഇതോടെ ഒറ്റ കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം തവണ ട്വന്‍റി 20യില്‍  പൂജ്യത്തിന് പുറത്തായ ഓപ്പണര്‍മാര്‍ക്കൊപ്പം അഭിഷേകും ഇടംപിടിച്ചു. നാണക്കേടിന്‍റെ ഈ റെക്കോര്‍ഡില്‍ പാക്കിസ്ഥാന്‍റെ സയീം അയൂബാണ് ഒന്നാമത്. ആറ് തവണയാണ് സയിം 'സംപൂജ്യ'നായി മടങ്ങിയത്. അഭിഷേക് ശര്‍മയാണ് രണ്ടാമത് (5). ഒപ്പം തായ്​ലന്‍ഡ് താരം ചലോംവോങ്, നേപ്പാള്‍ താരം കുഷാല്‍, ഇന്തൊനേഷ്യന്‍ താരം ധര്‍മ കെസുമ, ബംഗ്ലദേശ് താരം പര്‍വേസ് ഹൊസൈന്‍ എന്നിവരുമുണ്ട്.

ENGLISH SUMMARY:

Indian cricketer Abhishek Sharma’s sister, Komal Sharma, is facing intense cyberbullying on social media following the player's disappointing performance in the T20 World Cup 2026. Critics on platforms like X (formerly Twitter) have blamed her presence in the stadium for Abhishek's three consecutive ducks against USA, Pakistan, and the Netherlands. Komal, a professional physiotherapist, has been a constant support for her brother since his IPL days. The trend of blaming family members, previously seen with Anushka Sharma and Virat Kohli, has resurfaced, drawing criticism from sensible fans. Abhishek currently holds an unwanted record of five ducks in a single calendar year, ranking second globally after Pakistan’s Saim Ayub. As India enters the Super 8 stage, the focus shifts to whether Abhishek can regain his form amidst this personal and professional pressure.