ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് വമ്പന്‍ ഓഫറുമായി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്. മുന്‍ ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ റോയലിന്‍റെ സിഇഒ, മെന്‍റര്‍, പാര്‍ട്ണര്‍ റോളിലേക്കാണ് രാജസ്ഥാന്‍ പരിഗണിക്കുന്നത്. 2024 ജൂലൈ മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തുള്ള ഗംഭീറിന് 2027 ഏകദിന ലോകകപ്പ് വരെ ബിസിസഐയുമായി കരാറുണ്ട്.
പുതിയ മാനേജ്മെന്‍റിന് കീഴില്‍ വരുന്ന രാജസ്ഥാന്‍ റോയല്‍സ് മുഖം മിനുക്കല്‍ നടപടികളിലാണ്. ഗൗതം ഗംഭീറിനെ ടീമിലെത്തിക്കുന്നതിനായി ഫ്രാഞ്ചൈസിയുടെ 2-3 ശതമാനം ഓഹരി പങ്കാളിത്തം കൈമാറാനും ഉടമകളിലൊരാള്‍ തയ്യാറാണെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള പരിശീലകനാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററായിരുന്ന കാലത്ത് രണ്ടു തവണ ടീം കിരീടം നേടിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സില്‍ മെന്‍ററായിരുന്ന രണ്ടു സീസണിലും ടീം പ്ലേഓഫിലേക്ക് എത്തി.
അതേസമയം, ഗംഭീറിന് ഐപിഎല്ലിലേക്ക് തിരികെ വരണമെങ്കില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെയ്ക്കേണ്ടി വരും. ലോധ കമ്മിറ്റി നിര്‍ദ്ദേശം അടിസ്ഥാനമാക്കിയുള്ള സുപ്രീംകോടതി വിധി പ്രകാരം ഒരാള്‍ക്ക് ദേശിയ ടീമിന്‍റെ ഭാഗമായിരിക്കുമ്പോള്‍ ഐപിഎല്‍ ടീമില്‍ സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരാനാണ് സാധ്യത.
ഇന്ത്യന്‍– ബ്രിട്ടീഷ് ബിസിസുകാരനായ മനോജ് ബാഡ്‍ലെയുടെ എമേര്‍ജിംഗ് മീഡിയയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റെഡ്ബേര്‍ഡ് ക്യാപ്റ്റല്‍, ലാച്ലാൻ മർഡോക്ക് എന്നിവര്‍ക്കും ടീമില്‍ ഓഹരി പങ്കാളിത്തമുണ്ട്. പ്രധാന ഓഹരി ഉടമകള്‍ ഓഹരി വില്‍ക്കുന്നതോടെ ഫ്രാഞ്ചൈസിയുടെ തലപ്പത്ത് ഉടന്‍ പുതിയമുഖങ്ങളുണ്ടാകും എന്നാണ് വിവരം.