ഇന്ത്യയോടേറ്റ നാണക്കേടിന് പിന്നാലെ മുഖം മിനുക്കാനുള്ള നടപടികളിലേക്ക് കടന്ന് പാക്കിസ്ഥാന്‍. ഇന്ത്യ സര്‍വാധിപര്യം പുലര്‍ത്തിയ മത്സരത്തില്‍ 61 റണ്‍സിനാണ് പാക്കിസ്ഥാന്‍റെ തോല്‍വി. ടീമിന്‍റെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ടീം മാനേജര്‍ നവേദ് അക്രം ചീമയെ അതൃപ്തി അറിയിച്ചിരുന്നു. ടീമിന്‍റെ മുന്നോട്ടുള്ള പോക്ക് സുഖകരമാക്കാന്‍ രണ്ട് താരങ്ങളെ ഒഴിവാക്കാനാണ് പാക്കിസ്ഥാന്‍റെ തീരുമാനം. 

സീനിയര്‍ താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ എന്നിവരെ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ നിന്നും ഒഴിവാക്കും എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്കെതിരെ ഇരുവരും പരാജയപ്പെട്ടു എന്ന കാരണത്താലാണ് പാക്കിസ്ഥാന്‍റെ നടപടി. ബാബറിനെയും ഷഹീനെയും ബെഞ്ചിലിരുത്തി സല്‍മാന്‍ മിര്‍സ അല്ലെങ്കില്‍ നസീം ഷായ, ഫഖര്‍ സമാന്‍ എന്നിവരെ പരീക്ഷിക്കാനാണ് പാക്കിസ്ഥാന്‍ ആലോചിക്കുന്നത്. മാറ്റങ്ങള്‍ വിജയകരമായാല്‍ ബാബറിന്‍റെയും ഷഹീന്‍റെയും ലോകകപ്പ് ഇതോടെ അവസാനിക്കും. 

ഇന്നലെ രാത്രി വൈകിയാണ് മാനേജ്മെന്‍റ് തീരുമാനങ്ങളിലേക്ക് കടന്നത്. പ്രധാനപ്പെട്ട മത്സരങ്ങളിലെ അത്തരം പ്രകടനങ്ങൾ സ്വീകാര്യമല്ലെന്നാണ് നഖ്വി ടീം മാനേജറെ അറിയിച്ചത്. ഇന്നലെ തോല്‍വി നേരിടാന്‍ പോകുന്നു എന്ന് വ്യക്തമായതോടെ നഖ്വി നേരത്തെ സ്റ്റേഡിയത്തില്‍ നിന്നും മുങ്ങിയിരുന്നു. മത്സരശേഷം കോച്ച് മൈക്ക് ഹൊസനും ടീം അംഗങ്ങളോട് സംസാരിച്ചു. താരങ്ങളുടെ മുഴുവന്‍ പ്രകടനവും പുറത്തെടുത്തില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.

നമീബിയയ്ക്ക് എതിരെ ജയിച്ച് സുഖമമായി സൂപ്പര്‍ എട്ടിലേക്ക് കടക്കാനാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. യു.എസ്.എ, നെതര്‍ലന്‍ഡ്സ് എന്നിവരെ തോല്‍പ്പിച്ച പാക്കിസ്ഥാന് നാലു പോയിന്‍റാണുള്ളത്. 

ENGLISH SUMMARY:

Pakistan cricket team changes are being implemented after their loss to India. The PCB chairman has expressed dissatisfaction with the team's performance, leading to potential squad adjustments for upcoming matches.