അമന്‍ജ്യോത് കൗര്‍ കൈപ്പിടിയിലൊതുക്കിയത് ക്യാച്ച് മാത്രമല്ല. ഇന്ത്യയൊന്നാകെ കാത്തിരുന്ന കിരീടമാണ്. പൊരുതിക്കളിച്ച പ്രോട്ടീസ് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്‍റെ പോരാട്ടവീര്യത്തെയും മറികടന്ന് ഇന്ത്യന്‍ വനിതകള്‍ക്ക് കന്നി ലോകകപ്പ് കീരീടം. അത്യന്തം ആവേശം നിറഞ്ഞ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമാറി വന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കിയാണ് കിരീടനേട്ടം.

98 പന്തില്‍ 101 റണ്‍ നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്‍റെ വിക്കറ്റാണ് മത്സരത്തില്‍ നിര്‍ണായകമായത്. 42–ാം ഓവറില്‍ ലോറ പുറത്താകുന്നതുവരെ ജയസാധ്യത ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഓവറിലെ ആദ്യ പന്തില്‍ ദീപ്തി ശര്‍മയെ സികസറടിക്കാനുള്ള ലോറയുടെ ശ്രമം പാളി. ഉയര്‍ന്നുപൊന്തിയ പന്ത് അമന്‍ജ്യോത് കൗറിന്‍റെ കൈകളേക്ക്. ആദ്യമൊന്ന് പതറിയെങ്കിലും ഒടുവില്‍ കൗര്‍ പന്ത് കൈപ്പിടിലൊതുക്കി. പിന്നാലെയെല്ലാം ചടങ്ങുകള്‍ മാത്രം. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ 5 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും (78 പന്തില്‍ 87) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് നേടിയ സ്മൃതി മന്ഥന–ഷെഫാലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസിനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീനും ആ തുടക്കം മുതലാക്കാനായില്ല. ഷെഫാലി പുറത്തായതോടെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി റിച്ച ഘോഷും ദീപ്തി ശര്‍മയും ഇന്ത്യയ്ക്ക് രക്ഷയായി. പക്ഷേ ഒരുഘട്ടത്തില്‍ 350ന് മുകളില്‍ പോകുമെന്ന് വിചാരിച്ച സ്കോര്‍ 298ല്‍ ഒതുങ്ങി.