ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ വ്യാഴാഴ്ചയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇന്നലെ മല്‍സരം നടക്കേണ്ട റാവല്‍പിണ്ടിയിലെ മൈതാനപരിസരത്താണ് ആക്രമണം നടന്നത്. ഇതും വേദിമാറ്റാന്‍ കാരണമായി. എന്നാല്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ യുഎഇ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്ത്യ–പാക്ക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അപേക്ഷ നിരസിച്ചതെന്നാണ് വിവരം. നിലവില്‍ ബിസിസിഐയുമായി എമിറേറ്റ് ബോര്‍ഡിന് നല്ല ബന്ധമുണ്ട്. 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് നടത്തിയതും ഐപിഎൽ മത്സരങ്ങൾക്ക് വേദിയൊരുക്കിയതും 2025ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയൊരുക്കിയതും നല്ല ബന്ധത്തിന് കാരണമായി. എന്നാല്‍ പിഎസ്എല്ലിന് ആതിഥേയത്വം വഹിക്കുന്നത് പാക്ക് ബോര്‍ഡിന്‍റെ ആളായി ചിത്രീകരിക്കുമോ എന്ന ആശങ്ക യുഎഇയ്ക്കുണ്ട്.
മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ അധ്യക്ഷനായ രാജ്യന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ആസ്ഥാനം ദുബായ് ആയതിനാൽ ഈ രീതിയിലും യുഎഇ വിഷയത്തെ കാണുന്നുണ്ട്. പിഎസ്എല്‍ മല്‍സരം നടത്തുന്നത് യുഎഇയിലുള്ള ഇന്ത്യ, പാക്ക് പൗരന്മാര്‍ക്കിടയില്‍ പിരിമുറുക്കം ഉണ്ടാകാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് തീരുമാനം.
ഇതോടെ മല്‍സരം നടത്താന്‍ വേദിയില്ലാത്ത സ്ഥിതിയിലാണ് പാക്കിസ്ഥാന്‍. റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലഹോര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ട ശേഷിക്കുന്ന എട്ട് മല്‍സരങ്ങളാണ് യുഎഇയിലേക്ക് മാറ്റുന്നതായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയത്. പിഎസ്എല്ലിന്‍റെ പത്താം പതിപ്പിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 37 വിദേശ താരങ്ങളാണ് കളിക്കുന്നത്.