പാക്കിസ്ഥാൻ്റെ മുഹമ്മദ് റിസ്‍വാനെ പുറത്താക്കിയ ജസ്പ്രീത് ബുമ്രയുടെ ആഘോഷം

പാക്കിസ്ഥാൻ്റെ മുഹമ്മദ് റിസ്‍വാനെ പുറത്താക്കിയ ജസ്പ്രീത് ബുമ്രയുടെ ആഘോഷം

കുറഞ്ഞ സ്കോറിലേക്ക് വീണുപോയെങ്കിലും ബൗളിങ് കരുത്തില്‍ പാകിസ്ഥാനെ ഏറിഞ്ഞൊതുക്കി ഇന്ത്യ. ടി20 ലോകകപ്പില്‍ അവസാന ഓവറിലെത്തി ഇന്ത്യ–പാക് വേശ മല്‍സരത്തില്‍ ആറു റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത് 19 ഓവറിൽ 119 റൺസിന് പുറത്തായ ഇന്ത്യ ബൗളിങിലൂടെ മല്‍സരത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയായിരുന്നു രണ്ടാം ഇന്നിങ്സില്‍. ശക്തരായ പാക്കിസ്ഥാന്‍ ബാറ്റിങ് നിരയെ 20 ഓവറിൽ 7ന് 113 എന്ന സ്കോറിൽ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി. ജയത്തോടെ രണ്ട് മല്‍സര വിജയമുള്ള ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. കളിച്ച രണ്ടു കളിയും തോറ്റ പാക്കിസ്ഥാന്‍റെ മുന്നോട്ടുള്ള പോക്കും പരുങ്ങലിലാണ്.

 

ആദ്യ ഓവറിൽ തന്നെ തകർത്തടിച്ചെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു ഇന്ത്യൻ ബാറ്റിങ്. ആദ്യ ഓവറിൽ രോഹിത് സിക്സർ പറത്തി ആവേശം നിറച്ചെങ്കിലും അടുത്ത ഓവറിൽ വിരാട് കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്ന് പന്തിൽ നാല് റൺസാണ് കോലി നേടിയത്. അടുത്ത ഓവറിൽ രോഹിതും (13) പുറത്തായതോടെ ഇന്ത്യ 2ന് 19 എന്ന നിലയിലേക്ക് വീണു. പിന്നീടെത്തിയ ഋഷഭ് പന്തും അക്ഷർ പട്ടേലും പിടിച്ച് നിന്നെങ്കിലും പിന്നീട് വന്ന ബാറ്റിങ് നിര തകർന്നു പോയി. 12-ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 28 റൺസ് ചേർക്കുന്നതിനിടെz ഏഴ് വിക്കറ്റ് നഷ്ടമായി. പന്ത് 42 റൺസും അക്ഷർ പട്ടേൽ 20 റൺസും നേടി. 

മറുപടി ബാറ്റിങില്‍ പാകിസ്ഥാന്‍റെ ഓപ്പണിങ് കൂട്ട്കെട്ട് പൊളിച്ചത് ബുമ്രയാണ്. 13 റണ്‍സെടുത്ത ബാബര്‍ അസം ആണ് ആദ്യം പുറത്തായത്. നേരത്തെ തന്നെ ഇന്ത്യന്‍ വഴിയിലേക്ക് എത്തിക്കായിരുന്ന മല്‍സരം ഫില്‍ഡിങ് പിഴവുകള്‍ കാരണമാണ് വഴുതിപോയത്. ടോപ്പ് സ്കോറര്‍ റിസ്‍വാനെയും ബാബർ അസമിന്‍റെയും ക്യാച്ചുകൾ ഇന്ത്യ വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ ബുമ്ര എറിഞ്ഞ 15–ാം ഓവര്‍ നിര്‍ണായകമായി.  15-ാം ഓവറിലെത്തുമ്പോള്‍ 36 പന്തിൽ വെറും 40 റൺസായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. 3 വിക്കറ്റ് നഷ്ടമായെങ്കിലും പാകിസ്ഥാന്‍ ടോപ്പ് സ്കോറര്‍ മുഹമ്മദ് റിസ്‌വാൻ (31) ആയിരുന്നു ഈ ഘട്ടത്തിലും ടീമിന്‍റെ പ്രതീക്ഷ. റിസ്‍വാനെ പുറത്താക്കി 80 തിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്ഥാനെ വീഴ്ത്തിയതോടെയാണ് കളി ഇന്ത്യയ്ക്ക് അനുകൂലമായത്. 18 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവര്‍ എറിഞ്ഞ അര്‍ഷദീപ് സിങും വിജയം ഇന്ത്യയ്ക്കൊപ്പമാക്കി. ഒരു വിക്കറ്റടക്കം 11 റണ്‍സാണ് ഈ ഓവറില്‍ ഇന്ത്യ വഴങ്ങിയത്. 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ബുമ്രയാണ് കളിയിലെ താരം. ഹാർദിക് പാണ്ഡ്യയുടെ 24 റണ്‍സിന് 2 വിക്കറ്റ് പ്രകടനവും ചേര്‍ന്നതോടെ പാകിസ്ഥാന്‍ ബാറ്റിങ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിൽ അവസാനിച്ചു.