റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തന്നെ. എക്സൈസ് കേസില്‍ ഇന്നലെ രാവിലെയുണ്ടായ അറസ്റ്റ്. ഉച്ചയോടെ വയനാട് ബത്തേരിയിലെത്തിച്ചുള്ള ചോദ്യം ചെയ്യല്‍... വൈകീട്ട് കോടതി സമയം തീരുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് ബത്തേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കല്‍. രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍. ഒടുവില്‍ ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്ത് കോടതി. ജാമ്യം ഇന്ന് പരിഗണിക്കാമെന്ന ഉറപ്പും. അങ്ങനെ ഇന്ന് ജാമ്യം പരിഗണിച്ചു. ജാമ്യമില്ല. കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കവുമായി എക്സൈസ് വകുപ്പ്. അതിനിടെ മെസിയെ കൊണ്ടുവരുമെന്നും പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അന്വേഷണം ആന്റോയേയും ആന്റോ എംഡിയായ കമ്പനിയേയും കടന്ന് അന്നത്തെ കായിക മന്ത്രി വി.അബ്ദുറഹിമാനിലേക്ക് കൂടെ നീളുന്നു എന്ന് സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപനം വന്ന ദിവസം കൂടിയാണിന്ന്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളി. അറസ്റ്റ് നടപടികളില്‍ വീഴ്ചയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി നടപടി. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. വിഡിയോ കാണാം.