ജനപ്രതിനിധിയാണ്, തിരുവനന്തപുരത്തെ ബി.ജെ.പി കൗണ്‍സിലറാണ്. പക്ഷേ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പേരിലോ, സമരങ്ങളുടെ പേരിലോ അല്ല ഈ പൊലീസ് നടപടി. നിരന്തര കുറ്റവാളി എന്നനിലയില്‍ കാപ്പാ ചുമത്തിയ ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് പിടികൂടുന്നതാണ്. വധശ്രമക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ തുടര്‍ന്ന ആര്‍.സുഗതന്‍ വീട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി വീട് വളഞ്ഞ പൊലീസ് ഒരു മയവുമില്ലാതെ പൊക്കി. എതിര്‍പ്പുമായി എത്തിയ പ്രവര്‍ത്തകരെ ആകാശത്തേക്ക് വെടിവച്ച് ചിതറിച്ചു. നാടകീയ നീക്കം പകപോക്കലെന്നും പൊലീസ് അതിക്രമമെന്നും ആരോപണമുയര്‍ത്തി ഭാര്യയും മേയറും രംഗത്തെത്തി.
ജനപ്രതിനിധിയാകുന്നതിന് മുന്‍പും ശേഷവും ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം പ്രതിയായയാളാണ് വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ ആര്‍.സുഗതന്‍. മാര്‍ച്ച് 23ന് ക്ഷേത്ര ഉല്‍സവത്തിനിടെ സി.പി.എം പ്രവര്‍ത്തകനെ കമ്പികൊണ്ട് അടിച്ച കേസില്‍ ഒളിവിലായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കീഴടങ്ങാന്‍ തയാറാകാതിരുന്നതോടെയാണ് ഇന്നലെ രാത്രി പത്തരയോടെ പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്.
സുഗതന്‍റെ കൂടെയുള്ളവര്‍ പൊലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇന്‍സ്പെക്ടര്‍ വിപിന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റതോടെ ഇന്‍സ്പെക്ടര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ പ്രതിരോധിക്കാനെത്തിയവര്‍ പിന്തിരിഞ്ഞോടി. എതിര്‍ത്തുനിന്ന സുഗതനെ ബലമായിതന്നെ പൊലീസ് ജീപ്പില്‍ കയറ്റി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും പ്രതിഷേധം.