വേനല്‍ക്കാലമാണ്, അവധിക്കാലമാണ്. കളിച്ചും കളിച്ചും കൊതിതീരാതെ സന്ധ്യയാവുന്ന കാലം. അങ്ങനയൊരു സന്ധ്യയും പിന്നിട്ട് നാളെ പകലിന്‍റെ കളികളെ സ്വപ്നം കണ്ട് രാത്രി കിടന്നുറങ്ങിയതാണ് എട്ടുവയസുകാരന്‍ അല്‍ജോയും പത്തുവയസുകാരന്‍ അനോഷും. തൃശൂര്‍ കൊടകരയില്‍ വനത്തോടു ചേര്‍ന്നുള്ള ഒറ്റനില ടെറസ് വീടായിരുന്നു ഇവരുടേത്. ഉറക്കത്തിനിടയില്‍ ഏകദേശം രണ്ടുമണിയോടെ രണ്ടുപേര്‍ക്കും വയറുവേദനയും ശാരീരിക അസ്വസ്ഥതകളുമുണ്ടായി. രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിന്റെ പ്രശ്നമാണെന്ന് അല്‍ജോയുടേയും അനോഷിന്‍റെയും മാതാപിതാക്കള്‍ കരുതി. അമ്മ ജോണ്‍സി മക്കള്‍ക്ക് ജീരകവെള്ളം തിളപ്പിച്ച് കൊടുത്തു. അസ്വസ്ഥയ്ക്ക് അല്‍പം ശമനവുമുണ്ടായതോടെ വീണ്ടും കിടത്തിയുറക്കി. എന്നാല്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ വായില്‍ നിന്ന് നുരയും പതയും വന്ന് കുട്ടികള്‍ കൂടുതല്‍ അവശരായി. ഇതോടെ പിതാവ് ഷില്‍ജോ ഇരുവരെയും ബൈക്കിലിരുത്തി ഒരു കിലോമീറ്റര്‍ അകലെയുള്ള കോടാലി ജംക്ഷനിലെത്തിച്ച് അവിടെ നിന്ന് ആംബുലന്‍ലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പേ അല്‍ജോ മരിച്ചിരുന്നു.