വഖഫ് നിയമഭേദഗതിയും മുനമ്പം ഭൂപ്രശ്നവും ഉയര്‍ത്തിക്കാട്ടി കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിട്ട് കുറച്ച് നാളായി.മുനമ്പം ഭൂസമരത്തിന് ആദ്യം മുതല്‍ ബി.ജെ.പി പിന്തുണ അറിയിച്ചിരുന്നു.വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ കൂട്ടമായി മുനമ്പത്ത് എത്തിയിരുന്നു.വഖഫ് ചര്‍ച്ചയ്ക്കിടെ ഒന്നിലേറെ തവണയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പം വിഷയം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിക്കാട്ടിയത്.ബില്ല് പാസായതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദപ്രകടനങ്ങളും കണ്ടിരുന്നു. മുനമ്പത്തുനിന്ന് നിരവധി കുടുംബങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന അവകാശവാദവും ബി.ജെ.പി ഉയര്‍ത്തുന്നുണ്ട്.വഖഫ് ബില്ലിലൂടെ കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ കൂടെകൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിച്ചത്. സമരപന്തലിലേക്ക് എത്തുന്നതിന് മുന്‍പ് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പിലുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ടെന്ന് ആര്‍ച്ച് ബിഷപ്പിന്‍റെ പ്രതികരണം.

വഖഫ് നിയമഭേദഗതിയിലൂടെ നിലവിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മുനമ്പത്തുകാര്‍. എന്നാല്‍ കേന്ദ്രമന്ത്രി കൊച്ചില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത് പോലെയായില്ല കാര്യങ്ങള്‍. നിയമഭേദഗതി മുനമ്പത്തുകാരെ എങ്ങനെ തുണയ്ക്കുമെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കിരണ്‍ റിജിജുവിനായില്ല. മുനമ്പം ഭൂമി തര്‍ക്കത്തില്‍ പുതിയ നിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയ റിജിജു പക്ഷെ, മുനമ്പത്തുകാര്‍ നിയമപ്പോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയും നല്‍കി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നത് പരിമതിയുണ്ടെന്നും റിജിജു.