അൻപതാം ദേശീയദിനാഘോഷനിറവിൽ യുഎഇ; സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികള്‍

അൻപതാം ദേശീയദിനാഘോഷനിറവിൽ യുഎഇ. 1971 ഡിസംബർ രണ്ടിനാണ് ഏഴു എമിറേറ്റുകൾ ഒന്നു ചേർന്നു യുഎഇ എന്ന രാജ്യം രൂപീകരിച്ചത്. ഏറ്റവുമധികം പ്രവാസിഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിൽ വിദേശികളും സ്വദേശികളുമൊന്നുചേർന്നു സുവർണജൂബിലി ആഘോഷിക്കുകയാണ്. ലക്ഷക്കണക്കിനു മലയാളികളടക്കമുള്ള പ്രവാസികൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിയ രണ്ടാം വീടായ യുഎഇ സുവർണജൂബിലി നിറവിൽ. 

ചതുർവർണപതാകയുടെ ചുവട്ടിൽ സഹിഷ്ണുതയുടെ മാതൃകയായി യുഎഇ ദേശീയ ദിനം ആഘോഷിക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഏഴ് സ്വതന്ത്ര എമിറേറ്റുകളുടെ ഫെഡറേഷൻ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടിരുന്ന വികസനം എത്തിനോക്കിയിട്ടില്ലാത്ത എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു 1950 നു മുൻപു വരെ ഈ പ്രദേശം. അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 1971 ഡിസംബർ രണ്ടിനു ആറ് എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രൂപം കൊണ്ടു. മൂന്നുമാസങ്ങൾക്കു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അന്നത്തെ ഭരണാധികാരികൾ തയ്യാറാക്കിയ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കിയതാണ് യുഎഇയുടെ മുന്നേറ്റത്തിനു കാരണം.അൻപതാം ദേശീയദിനത്തോടനുബന്ധിച്ചു വിവിധമേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികളാണ് യുഎഇ പ്രഖ്യാപിക്കുന്നത്. ഇത്തിഹാദ് റെയ്ൽ മുതൽ ചൊവ്വയിൽ നഗരം സ്ഥാപിക്കുന്നതടക്കം പദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎഇ ഭരണാധികാരികൾ ജനങ്ങൾക്ക് ദേശീയദിനത്തിൻറെ ആശംസകൾ നേർന്നു. സുവർണജൂബീലിയോടനുബന്ധിച്ചു ദുബായ് എക്സ്പോ, ഗ്ളോബൽ വില്ലേജ്, യാസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ എമിറേറ്റുകളിലും ആഘോഷപരിപാടികൾ അരങ്ങേറുന്നുണ്ട്.