മണ്ണിനടിയില്‍ മനുഷ്യര്‍; ഈ പെരുമഴക്കാലത്തെ വന്‍ദുരന്തമായി പെട്ടിമുടി

ഈ പെരുമഴക്കാലത്തെ വന്‍ദുരന്തവാര്‍ത്ത എത്തിയത് ഇന്ന് രാവിലെ മൂന്നാര്‍ രാജമലയില്‍ നിന്നാണ്.  രാജമല  നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം പത്തായി . 12 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി.  അമ്പതിലധികം പേര്‍ ഇപ്പോഴും അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.   മൂന്നാറില്‍നിന്ന് അപകടസ്ഥലത്തേക്ക് എത്താനുള്ള പ്രധാന പാതയിലെ പെരിയവര  പാലം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തക സംഘം ഇവിടെ മണിക്കൂറുകളോളം കുടുങ്ങി. ഒടുവില്‍ താല്‍കാലിക സംവിധാനമുണ്ടാക്കി രക്ഷാസംഘം അപകടസ്ഥലത്തേക്ക്  നീങ്ങിത്തുടങ്ങി.   വൈദ്യുതി ബന്ധം തകര്‍ന്നതും കനത്തമഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.    മനോരമന്യൂസ് സംഘവും ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്.