തുടരുന്ന പോരാട്ടം; കരുതിക്കൂട്ടി കലക്ടീവ്

‘അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടുമെന്ന് ഡബ്ള്യുസിസി ഭാരവാഹികള്‍. അമ്മയില്‍ നിന്ന് രാജിവയ്ക്കില്ല. യോഗങ്ങളില്‍ പങ്കെടുക്കും. ആരും ഓടിയൊളിക്കില്ല. ലൈംഗികപീഡകരെ സംരക്ഷിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞു. 

ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു ഡബ്ള്യുസിസി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു. അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി തുറന്നടിച്ചു.