ആലുവക്കാർക്ക് വട്ടം കറങ്ങണ്ട

ആലുവ പട്ടണത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഗരസഭ ഭരണമുന്നണിയായ യുഡിഎഫ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കിയതാണ് ജനങ്ങൾ വലയാൻ കാരണമായതെന്ന് സിപിഎം കുറ്റപ്പെടുത്തി. ട്രാഫിക്് പരിഷ്കാരം പിൻവലിച്ചില്ലെങ്കിൽ വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് വ്യവസായി സമൂഹം. മനോരമ ന്യൂസ് സംഘടിപ്പിച്ച നാട്ടുകൂട്ടത്തിലാണ് വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുവച്ചത്.

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ആലുവ പട്ടണത്തിന് ട്രാഫിക് പരിഷ്കാരം അനിവാര്യമെന്ന നിലപാടിലാണ് ഭരണമുന്നണിയായ യുഡിഎഫ്. പുതുതായി ഏർപ്പെടുത്തിയ വൺവേ സമ്പ്രദായത്തിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഡിഎഫ് വിമർശിക്കുന്നു. 

എന്നാൽ കൂടിയാലോചനകളില്ലാതെയാണ് നഗരസഭ നേതൃത്വം ട്രാഫിക് പരിഷ്കാരം നടപ്പാക്കിയതെന്നും പുതിയ പരിഷ്കാരത്തിൽ നിന്നും കാറുകളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കണമെന്നുമാണ് സിപിഎം നിലപാട്. 

ഗതാഗത പരിഷ്കാരം പിൻവലിക്കണമെന്ന നിലപാടിലുറച്ചാണ് വ്യാപാരി സമൂഹം ചർച്ചയിൽ പങ്കെടുത്തത്. അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്്തു.